തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി പതിനഞ്ചോടെ പ്രതിദിന കോവിഡ് കേസുകൾ 9000 വരെ ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ രാജൻ ഖൊബ്രഗഡെ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചികിത്സയിലുള്ളവരുടെ എണ്ണം 90,000 കടന്നേക്കാമെന്നും, മരണനിരക്ക് 0.5 ആയി ഉയരാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 0.4 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്. ഇപ്പോൾ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതും, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകൾ തമ്മിൽ ഇടപഴകിയതുമാണ് വീണ്ടും രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കുന്ന കാരണങ്ങളെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.ആന്റിജൻ ടെസ്റ്റ് കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കൂടുതലുള്ളവരെ ആന്റിജൻ പരിശോധനയും, നെഗറ്റീവ് ആയിട്ടും രോഗലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധനയും നടത്തും. വൈറസിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാദ്ധ്യതകൾ കണ്ടെത്താനും, പ്രതിരോധിക്കാനുമായി ആരോഗ്യ വകുപ്പ് സാന്ദ്രതാ പഠനം നടത്തും. 18 വയസിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

അതേസമയം കേരളത്തിൽ ഐ സി എം ആർ സിറോ സർവേയുടെ മൂന്നാംഘട്ടം പൂർത്തിയായി. എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിലാണ് സർവേ നടത്തിയത്. മേയിൽ നടത്തിയ ആദ്യഘട്ട സർവേയിൽ 0.33 ശതമാനവും, ഓഗസ്റ്റിൽ നടത്തിയ സർവേയിൽ 0.8 ശതമാനവുമായിരുന്നു സംസ്ഥാനത്തെ പോസിറ്റീവ് നിരക്ക്.