ന്യൂഡൽഹി: കുറഞ്ഞ മരണ നിരക്കിൽ തൽക്കാലം ആശ്വസിക്കാമെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം പുതിയ വൈറസ് വകഭേദം രൂപപ്പെടുന്നത് ഇടയാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിന്റെ സൂചികയിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. ആർ വാല്യു ഒന്നിനു മുകളിലാകുന്നതു പകർച്ചവ്യാധി വ്യാപിക്കുന്നതിന്റെ സൂചനയാണ്. കേരളത്തിൽ ഇത് ഒന്നിന് മുകളിൽ ആണെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

വൈറസ് പെരുകുന്നതു വഴി പുതിയ വകഭേദങ്ങൾ രൂപപ്പെടാൻ സാധ്യതയേറെ. സമീപ മേഖലകളിലേക്കും വൈറസ് വ്യാപിക്കാം. രാജ്യത്താകെ കോവിഡ് നിഴലിലുള്ള ആളുകളെ കേരളത്തിലെ സാഹചര്യം ബാധിക്കാമെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി. കേരളത്തിനു പുറമേ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ആശങ്ക നൽകുന്ന സാഹചര്യത്തിൽ രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും വീഴ്ച പാടില്ലെന്നും ഡോ. പോൾ പറഞ്ഞു. രാജ്യത്ത് ഏതാനും ആഴ്ച കുറഞ്ഞു നിന്ന ആർ വാല്യുവിൽ നേരിയ വർധന കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി.

പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായി വർധന രേഖപ്പെടുത്തുന്ന ജില്ലകൾ ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 4 ആഴ്ചയായി പുതിയ കേസുകളുടെ എണ്ണം വർധിക്കുന്ന രാജ്യത്തെ 22 ജില്ലകളിൽ ഏഴും കേരളത്തിലാണ് ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശൂർ, വയനാട്, എറണാകുളം, പത്തനംതിട്ട. കോവിഡ് സ്ഥിരീകരണ നിരക്കിലും കേരളത്തിലെ ജില്ലകൾ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ച 10% കൂടുതൽ സ്ഥിരീകരണ നിരക്കു രേഖപ്പെടുത്തിയ രാജ്യത്തെ 54 ജില്ലകളിൽ 10 എണ്ണവും കേരളത്തിലേതാണ്.

അതേസമയം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ എല്ലാമേഖലയും അശാസ്ത്രീയമായി അടച്ചിടുന്ന സർക്കാരിന്റെ സമീപനം കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5000 രൂപവീതമെങ്കിലും പണമായി വിതരണംചെയ്യണം. കോവിഡ് നിയന്ത്രണങ്ങൾമൂലം സമൂഹം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.

കോവിഡ് ചട്ടലംഘനമെന്നപേരിൽ ഇടതുകൈകൊണ്ട് ജനങ്ങളിൽനിന്ന് പിഴയീടാക്കുകയും വലതുകൈകൊണ്ട് ഭക്ഷ്യകിറ്റ് വിതരണവുംചെയ്യുന്ന സമീപനമാണ് പിണറായിസർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഒരുഘട്ടത്തിൽ സാമ്പത്തിക കുതിച്ചുചാട്ടത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി വളർന്നതാണ് കേരളം. സർക്കാരിന്റെ തലതിരിഞ്ഞ അടച്ചിടൽ നയംമൂലം പൊട്ടിപ്പാളീസായി പട്ടിണിയിലേക്കു നീങ്ങുകയാണ്. കുടുംബത്തിന് ഒരുനേരത്തേ ഭക്ഷണത്തിനായി ഓട്ടോ ഓടിക്കാൻ ഇറങ്ങുന്നവരെയും കൂലിപ്പണിക്കു പോകുന്നവരെയുമടക്കം പൊലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തടഞ്ഞുനിർത്തി പിഴ ചുമത്തുകയാണ്. ഖജനാവിലേക്കു പണം കണ്ടെത്താനുള്ള സർക്കാർ നിർദേശപ്രകാരമാണിത്.

ലോകരാജ്യങ്ങളും മറ്റുസംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിനൊപ്പം മാനദണ്ഡങ്ങൾ പാലിച്ച് എല്ലാമേഖലയും തുറന്നുകൊടുക്കുമ്പോൾ, കേരളത്തിൽ സാമ്പത്തികമേഖലയെ തകർക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ബിവറേജസ് കോർപ്പറേഷനിൽ നടപ്പാക്കിയ നയം എല്ലായിടത്തും നടപ്പാക്കിക്കൂടേ. ആരുടെ നിർദേശപ്രകാരമാണ് എല്ലാ മേഖലയും അടച്ചിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ 4000 രൂപ വീതം പണമായി നൽകി. ജനങ്ങളുടെ ദുരിതം തീർക്കാൻ തുക വിതരണം ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

എന്നാൽ, ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ മേഖലയിലും ഇളവുനൽകാൻ സമയമായിട്ടില്ല. എല്ലാവർക്കും ഭക്ഷ്യകിറ്റ് നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും കോവിഡ് മൂന്നാം തരംഗം വരുന്നതോടെ വീണ്ടും നിയന്ത്രണം വേണ്ടിവരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുവരെമാത്രം ജനങ്ങളുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കാർ തിരഞ്ഞെടുപ്പിനുശേഷം ചില ഉദ്യോഗസ്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ 10,000 കോടി രൂപയെങ്കിലും ജനങ്ങൾക്കു നേരിട്ടുനൽകണം. ലോക് ഡൗൺ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നുപഠിക്കാൻ കോവിഡ് ദുരന്തനിവാരണകമ്മിഷൻ രൂപവത്കരിക്കണം. സംസ്ഥാന ആസൂത്രണബോർഡ് മാതൃകയിൽ കമ്മിഷൻ പ്രവർത്തിക്കണം -വാക്കൗട്ട് പ്രസംഗത്തിൽ സതീശൻ ആവശ്യപ്പെട്ടു.

സർക്കാർ നൽകുന്ന ഭക്ഷ്യകിറ്റിനോടുള്ള വല്ലാത്ത അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, കിറ്റ് നൽകണമെന്നുതന്നെയാണ് തങ്ങളുടെയും നിലപാടെന്ന് കുഞ്ഞാലിക്കുട്ടിയും മറുപടിനൽകി.