തിരുപ്പൂർ: കോവിഡ് സാഹചര്യത്തിൽ കഴുത്തറുപ്പൻ ഫീസുമായി സ്വകാര്യ ആശുപത്രികൾ. തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് സ്വകാര്യ ആശുപത്രി നൽകിയത് 19ലക്ഷം രൂപയുടെ ബില്ല് നൽകിയത് തമിഴ്‌നാട്ടിലാണ്. 23 ദിവസത്തെ ചികിത്സക്കാണ് ഇത്രയും വലിയ തുക ബില്ലായി നൽകിയത്.

മെയ്‌ 25നാണ് എം. സുബ്രമണ്യൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. തിരുപ്പൂരിലെ കനകംപാളയം സ്വദേശിയായിരുന്നു 62കാരനായ ഇദ്ദേഹം. സുബ്രമണ്യൻ മരിച്ചതോടെ ആശുപത്രി അധികൃതർ 19 ലക്ഷം രൂപയുടെ ബിൽ മക്കളായ ഹരികൃഷ്ണനും കാർത്തികേയനും കൈമാറുകയായിരുന്നു. ഇത്രയും വലിയ ബിൽ തുക ലഭിച്ചതോടെ മക്കളിരുവരും തിരുപ്പൂർ ജില്ല കലക്ടർക്ക് പരാതി നൽകി.

പിതാവിന് കോവിഡ് സഥിരീകരിച്ചതോടെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുനുന്നു. എന്നാൽ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാൻ തുടങ്ങി. ഇതോടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോവിഡ് ഗുരുതരമായവർക്ക് നൽകുന്ന റെംഡിസിവിർ ഡോസ് ഒന്നിന് 40,000 രൂപയാകുമെന്നായിരുന്നു ഡോക്ടർമാരുടെ വാദം. ഇതിനുപുറമെ ബന്ധുക്കൾ രണ്ടുലക്ഷം രൂപ നൽകുകയും ചെയ്തതായി മക്കൾ നൽകിയ പരാതിയിൽ പറയുന്നു.

റെംഡിസിവിർ കുത്തിവെച്ചതിന് ശേഷം സുബ്രമണ്യന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ഓക്‌സിന്റെ പിന്തുണയോടെയാണ് കഴിഞ്ഞിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, മെയ്‌ 24ന് തനിക്ക് ശ്വാസതടസമനുഭവപ്പെടുന്നതായി സുബ്രമണ്യൻ അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരെ വിവരം അറിയിച്ചപ്പോൾ അവിടെ ഓക്‌സിജൻ ക്ഷാമം നേരിടുന്നുണ്ടെന്നും മൂന്നുമണിക്കൂറിനകം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തൊട്ടടുത്ത ദിവസം സുബ്രമണ്യൻ മരിക്കുകയായിരുന്നു. ഇതോടെ, സുബ്രമണ്യൻ 23 ദിവസം ചികിത്സയിലായിരുന്ന ആശുപത്രി അധികൃതർ 19.05 ലക്ഷം രൂപയുടെ ബിൽ നൽകുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.