ചെന്നൈ: കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്‌നാട്ടിലെ സന്നദ്ധസംഘടന കുട്ടികളെ വിൽപ്പന നടത്തിയതായി കണ്ടത്തൽ. ശ്മശാന രേഖയിൽ തട്ടിപ്പ് നടത്തിയായിരുന്നു ലക്ഷങ്ങൾ വാങ്ങി വിൽപ്പന. ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മധുരൈ ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റിന്റെ ഭാരവാഹികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റാണ് പിന്നില്ലെന്ന് മധുരൈ എസ് പി വ്യക്തമാക്കി.

അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവർത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വൻ തട്ടിപ്പ്. നിരവധി കുട്ടികളാണ് ട്രസ്റ്റിന്റെ സംരക്ഷണയിൽ കഴിയുന്നത്. എന്നാൽ മൂന്ന് ദിവസം മുമ്പ് സന്നദ്ധസംഘടനയുടെ സംരക്ഷണയിലുള്ള രണ്ട് കുട്ടികൾ മരിച്ചതായി ഭാരാവാഹികൾ മാധ്യമങ്ങളെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഒരു വയസ്സുള്ള ആൺകുട്ടിയും രണ്ട് വയസ്സുള്ള പെൺകുട്ടിയും കോവിഡ് ബാധിച്ച് മരിച്ചെന്നും മധുരയിലെ ശമ്ശാനത്തിൽ സംസ്‌കരിച്ചെന്നുമായിരുന്നു അറിയിപ്പ്. രാജാജി സർക്കാർ അശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നായിരുന്നു ഇവരുടെ അവകാശവാദം.

ആശുപത്രി അധികൃതർ വിവരം നിഷേധിച്ചതോടെയാണ് പൊലീസ് വിശദ അന്വേഷണം തുടങ്ങിയത്. പരിശോധനയിൽ മധുരയിലെ ശമ്ശാനത്തിലെ രേഖകളിൽ തിരിമറി നടന്നതായി കണ്ടെത്തി. 75വയസ്സുള്ള സ്ത്രീയുടേയും 68 വയസ്സുള്ള മധുര സ്വദേശിയുടെയും സംസ്‌കാര രേഖകളിലാണ് പേരുമാറ്റി കുട്ടികളുടെ പേര് ചേർത്തത്. ശമ്ശാനത്തിലെ ജീവനക്കാരുടെ സഹോയത്തോടെയായിരുന്നു ഇത്. ഒരു വയസ്സുള്ള കുട്ടിയെ മധുരയിലെ തന്നെ സ്വർണ്ണവ്യാപാരിയായ കണ്ണൻ ഭവാനി ദമ്പതികൾക്ക് വിൽക്കുകയായിരുന്നു. വൻ തുക സംഭാവനയായി എഴുതി വാങ്ങിയാണ് കുട്ടിയെ നൽകിയത്. രണ്ട് വയസ്സുള്ള പെൺകുട്ടിയെ ഉത്തരേന്ത്യൻ ദമ്പതികൾക്കാണ് നൽകിയത്.

രണ്ട് കുട്ടികളെയും ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. ട്രസ്റ്റിന്റെ കീഴിലുള്ള കൂടുൽ കുട്ടികളെ സമാന രീതിയിൽ വിൽപ്പന നടത്തിയോ എന്ന് പരിശോധിക്കുകയാണ്. ഇദയം ട്രസ്റ്റിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റാണ് പിന്നില്ലെന്നും ട്രസ്റ്റിന്റെ വിദേശസംഭവാനകൾ പരിശോധിക്കുകയാണെന്നും മധുര എസ് പി അറിയിച്ചു. ഇദയം ട്രസ്റ്റിന്റെ പ്രധാന ഭാരവാഹി ശിവകുമാർ ഒളിവിലാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മധുര ജില്ലാ കളക്ടറിൽ നിന്ന് സർക്കാർ റിപ്പോർട്ട് തേടി.