ലണ്ടൻ: കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന്റ് നേടിയ മേൽക്കൈ ഇല്ലാതെയാകുമോ എന്ന ആശങ്കയുണർത്തുന്നരീതിയിൽ ഇന്ത്യൻ വകഭേദം പടർന്ന് പിടിക്കുകയാണ്. നാല് ലോക്കൽ അഥോറിറ്റി ഏരിയകളിൽ ഈ വകഭേദത്തിന്റെ വ്യാപനം നിയന്ത്രണാധീതമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോൾട്ടൺ, ബ്ലാക്ക്‌ബേൺ, ഡാർവെൻ എന്നീ ഏരിയകളിൽ വ്യാപനതോത് 86 മുതൽ 93 ശതമാനം വരെ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ ഭാഗങ്ങളിൽ പരിശോധിച്ച സാമ്പിളുകളിൽ പകുതിയിലധികം സാമ്പിളുകളിലും കണ്ടെത്തിയത് ഇന്ത്യൻ വകഭേദമാണ്.

ഇതിനു പുറമെ ലണ്ടൻ, ബെഡ്ഫോർഡ്, സൗത്ത് നോർതാംപ്ടൺഷയർ എന്നിവിടങ്ങളിലേയും രോഗികളിൽ പകുതിയോളം പേരിൽ ഈ വകഭേദം ഉണ്ടെന്നാണ് സംശയിക്കുന്നത്. എണ്ണം നോക്കുമ്പോൾ ഈ ഭാഗങ്ങളിലെ വ്യാപനം തീരെ കുറവാണെങ്കിലും, രോഗവ്യാപനതോതിന്റെ വർദ്ധനയിലുണ്ടാകുന്ന വേഗത ആശങ്ക ജനിപ്പിക്കുന്നത് തന്നെയാണ്. ഒരു പക്ഷെ വാക്സിനെ പോലും പ്രതിരോധിക്കാൻ കഴിവുള്ള ഈ ഇനത്തിന്റെ വ്യാപനം രാജ്യത്തെ സാഹചര്യം ജനുവരിയിലേതിനേക്കാൾ വഷളാക്കിയേക്കാം എന്ന മുന്നറിയിപ്പും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി.

കെന്റ് വകഭേദത്തേക്കാൾ വ്യാപനശേഷി ഇന്ത്യൻ ഇനത്തിലുള്ളതായി അനുമാനിക്കുന്നു എന്നാണ് ശാസ്ത്ര ഉപദേശക സമിതിയിലെ ചില ശാസ്ത്രജ്ഞരും പറയുന്നത്. മറ്റ് ഇനങ്ങളെക്കാൾ 60 ശതമാനം അധികമാണ് ഇതിന്റെ വ്യാപനശേഷി എന്നും ഇവർ പറയുന്നു. ഇന്നലെ 2,284 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ ഏഴ് ശതമാനം കൂടുതലാണിത്. അതേസമയം ഇന്നലെ 4,85,260 വക്സിൻ ഡോസുകൾ കൂടി നൽകി. ഇതിൽ 3.5 ലക്ഷം പേർക്ക് നൽകിയത് രണ്ടാം ഡോസാണ്.

നേരത്തേ നടത്തിയ പരീക്ഷണങ്ങളിൽ തെളിഞ്ഞത് നിലവിലെ വാക്സിനുകൾക്ക് ഇന്ത്യൻ വകഭേദത്തെ പ്രതിരോധിക്കുവാനുള്ള കഴിവുണ്ടെന്നായിരുന്നു. എന്നാൽ, അതിവേഗത്തിലുള്ള വ്യാപനം വീണ്ടും ആശങ്കയുണർത്തിയിരിക്കുകയാണ്. മാത്രമല്ല, ഒരിക്കൽ രോഗംവന്ന് ഭേദമായവരിലും ഇത് രണ്ടാമത് വ്യാപിക്കുന്നുണ്ട്. അസ്ട്രസെനെക വാക്സിൻ കിന്ത്യൻ വകഭേദത്തെ തടയുവാൻ പര്യാപ്തമാണെന്നാണ് പുതിയ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ വകഭേദത്തിന്റെ വ്യാപനം ക്രമാതീതമായി ഉയർന്നതോടെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും സമ്പൂർണ്ണ സ്വാതന്ത്ര്യം എന്നത് ഒരു സ്വപ്നമായി അവശേഷിക്കുവാൻ ഇടയുണ്ട്. പ്രാദേശിക ലോക്ക്ഡൗണുകള്ക്കുള്ള സാധ്യത തള്ളിക്കളയാതെയാണ് ഈ വിഷയത്തിൽ പരിസ്ഥിതി വകുപ്പ് സെക്രടറി ജോർജ്ജ് യൂസ്റ്റിസ് പ്രതികരിച്ചത്. അതേസമയം ബോറിസ് ജോൺസൺ, നേരത്തേ നിശ്ചയിച്ചതുപോലെ ജൂണിൽ തന്നെ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ കഴിയും എന്ന പ്രത്യാശയിലാണ്.