തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മറ്റെല്ലായിടത്തും കോവിഡ് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞ് സാധാരണ നിലയിലേക്ക് മാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരുവശത്ത് കോവിഡ് വ്യാപനം കൂടുമ്പോൾ മറുഭാഗത്ത് നിയന്ത്രണങ്ങളിൽ വലിയ രീതിയിൽ ഇളവ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

വി.മുരളീധരന്റെ വാക്കുകൾ ഇങ്ങനെ..

നിലവിലെ കോവിഡ് കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ നാല്പത് ശതമാനം കോവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാക്കും. കോവിഡ്‌ പ്രതിരോധത്തിൽ സർക്കാരിന് സംഭവിച്ച വലിയ വീഴ്‌ച്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ല എന്നതാണ് സത്യം. കോവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. അതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല.

ഹോം ക്വാറന്റൈൻ തങ്ങളുടെ പ്രത്യേകതയാണ് എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഹോം ക്വാറന്റൈൻ നിരീക്ഷണം ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. ആഗോളതലത്തിലുള്ള മാർഗ നിർദ്ദേശം പാലിക്കാതെയാണ് കേരളത്തിലെ കോവിഡ്‌ മരണ നിരക്കുകളുടെ കണക്കെടുക്കുന്നത്. കോവിഡ്‌ മരണ നിരക്ക് ബോധപൂർവ്വം കുറച്ചു കാണിക്കുകയാണ് സർക്കാർ. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുന്നില്ല. പ്രതിരോധത്തിന്റെ ക്രെഡിറ്റ് എടുത്തവർ പരാജയത്തിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കാൻ തയ്യാറാവണം.

ആരോഗ്യ മന്ത്രിക്ക് ഇപ്പോൾ താൽപര്യം മാഗസിനുകളുടെ കവർ പേജ് ആകാനാണ്. കേരളത്തിലെ സ്ഥിതിഗതികൾ പരിശോധിച്ച കേന്ദ്രസംഘം എന്താണ് പറഞ്ഞതെന്ന് തനിക്കറിയാം. ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ട് വരട്ടേ, അപ്പോൾ സത്യം എല്ലാവർക്കും മനസിലാവും.

ഇടതുപക്ഷ അനുകൂലികളായ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സംവിധായകനുമായ കമൽ കത്തയച്ചത് വലിയ വിവാദമായിട്ടും അയാളെ ആ പദവിയിൽ സർക്കാർ തുടരാൻ അനുവദിക്കുന്നത് ഈ സർക്കാർ സ്വജനപക്ഷപാതം കാണിക്കുന്നുവെന്നതിന് തെളിവാണ്. സ്വർണകടത്ത് കേസ് അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും യുഎഇ നല്ല രീതിയിൽ സഹകരിച്ചിട്ടുണ്ട്. കേസിൽ പങ്കുണ്ടെന്ന ആരോപിക്കുന്ന യുഎഇ അറ്റാഷയെ കൊണ്ടു വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്.