റിയാദ്: മലയാളികളുടെ മരണ തുരുത്തായി മാറിയ ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികൾ. സൗദിയിലാണ് ഏറ്റവും കൂടുതൽ മലയാളി മരണങ്ങൾ സംഭവിച്ചത്. 180 മലയാളികളാണ് സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. എന്നാൽ ഇന്ത്യൻ എംബസിയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതു 155 മാത്രം. സൗദിക്ക് പിന്നിൽ രണ്ടാമതായി ഏറ്റവും കൂടുതൽ മലയാളി മരണങ്ങൾ സംഭവിച്ചത് യുഎഇയിലാണ്. 118 മലയാളികളാണ് യുഎഇയിൽ മരണത്തിന് കീഴടങ്ങിയത്. കുവൈത്ത് 59, ഒമാൻ 24, ഖത്തർ 16, ബഹ്‌റൈൻ ഒമ്പത് എന്നിങ്ങനെയാണു മറ്റു ഗൾഫ് രാജ്യങ്ങളിലെ മലയാളി മരണ നിരക്ക്.

രോഗവ്യാപനം ശക്തമായ സൗദി ഇപ്പോൾ കോവിഡിന്റെ പിടിയിൽ നിന്നും മോചനം നേടിക്കൊണ്ടിരിക്കുകയാണ്. സൗദിയിൽ മൊത്തം രോഗികൾ മൂന്ന് ലക്ഷം കടന്നെങ്കിലും രണ്ടേമുക്കാൽ ലക്ഷം പേരും രോഗം മാറി ആശുപത്രി വിട്ടു. നേരത്തേ പ്രതിദിനം 5000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഇപ്പോൾ 1500ൽ താഴെയായതും ശുഭസൂചകമാണ്. സൗദിയിൽ ഇന്നലെ 36 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,506 ആയി. പുതുതായി 1,363 പേരാണു പോസിറ്റീവ്. ഖത്തറിൽ 3 ദിവസമായി കോവിഡ് മരണമില്ല. ഒമാൻ 6, യുഎഇ, ബഹ്‌റൈൻ 1 വീതം, കുവൈത്ത് 2 എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ ഇന്നലത്തെ മരണം.

അതിനിടെ, നാളെ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരുസർവീസ് ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സർവീസുകൾ സെപ്റ്റംബർ 1 മുതൽ സാധാരണ നിലയിൽ ആരംഭിക്കുമെന്നും വെബ്‌സൈറ്റിൽ ഉണ്ടെങ്കിലും വിമാനത്താവളങ്ങൾ തുറക്കുന്നതു സംബന്ധിച്ച് ഇന്ത്യ ഇതുവരെ അറിയിപ്പ് നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത്തിഹാദ് അറിയിപ്പിൽ അവ്യക്തത ഉണ്ട്.