തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. അടുത്ത രണ്ടാഴ്ച ഷോപ്പുകളും മാളുകളും രാത്രി 9 മണിവരെ മാത്രമേ പ്രവർത്തിക്കൂ. പൊതുജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം നിലവിൽവരും. ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി.

കടകളും ഹോട്ടലുകളും രാത്രി 9ന് അടയ്ക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന എല്ലാവരും കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ബസുകളിലും ട്രെയിനിലും ആളുകൾ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദ്ദേശിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കും. ആളുകൾ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിൽ സെക്ട്രൽ മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും സാന്നിധ്യം ഉണ്ടാകണം.

അത്യാവശ്യമായ യോഗങ്ങളല്ലെങ്കിൽ അതെല്ലാം മൂന്നാഴ്ചത്തേക്ക് നീട്ടിവയ്ക്കണം. ഭക്ഷണ വിതരണമുള്ള യോഗങ്ങളിൽ ഭക്ഷണപ്പൊതികൾ നൽകണം. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു.

ഇൻഡോർ പരിപാടികളിൽ നൂറും തുറന്ന വേദികളിലെ പരിപാടികളിൽ 200 പേരിലും അധികം ഒത്തുചേരാൻ പാടില്ല, പൊതുപരിപാടികൾ രണ്ടുമണിക്കൂറിൽ കൂടുതൽ നീട്ടാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്.

ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ, ആർടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ കോവിഡ് വാക്സീൻ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്‌കാരിക പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങി എല്ലാ പൊതുപരിപാടികൾക്കും ഇതു ബാധികമായിരിക്കും.



ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി സംവിധാനം അല്ലെങ്കിൽ ടേക്ക് ഹോം സംവിധാനം ഏർപ്പെടുത്തണം. സീറ്റിങ് കപ്പാസിറ്റിയുടെ 50%ആളുകളെ മാത്രം ഒരുസമയം അനുവദിക്കും.

സിവിൽസപ്ലൈസ്, ഹോർട്ടികോർപ്, മത്സ്യഫെഡ്, മിൽമ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിത്യോപയോഗ സാധനങ്ങൾ ഓൺലൈനായി വീടുകളിലെത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമർപ്പിച്ചു.

ബസ് യാത്രക്കാർക്ക് ഗതാഗത വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടു പോകാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്ന ബസുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.