ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകൾക്കു വിലക്കു പാടില്ലെന്ന് കേന്ദ്ര സർക്കാരിന്റെ പുതുക്കിയ മാർഗ നിർദ്ദേശം. സംസ്ഥാനാന്തര വിമാന, റെയിൽ, ജല, റോഡ് യാത്രയ്ക്കു വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാർഗ നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തോത് കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗ നിർദേശങ്ങൾ പുതുക്കിയത്.

ആവശ്യമെന്നു കണ്ടാൽ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആർടി പിസിആർ, ആന്റിജൻ പരിശോധന നിർബന്ധമാക്കാൻ അതതു സർക്കാരുകൾക്കു തീരുമാനിക്കാം. എന്നാൽ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്സിനും എടുത്ത് 15 ദിവസം പൂർത്തിയായ, ലക്ഷണങ്ങളില്ലാത്ത ആളുകൾക്കു പരിശോധനാ സർട്ടിഫിക്കറ്റുകൾ ഒഴിവാക്കാം.

ഇവർക്കു വാക്സിൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന അനുമതി നൽകണമെന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ലക്ഷണങ്ങളുള്ളവരെ പ്രവേശന കേന്ദ്രത്തിൽ തന്നെ ആന്റിജൻ പരിശോധനയ്ക്കു വിധേയമാക്കണം. ആഭ്യന്തര വിമാനയാത്രയ്ക്കു പിപിഇ കിറ്റ് നിർബന്ധമാക്കേണ്ടതില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ക്വാറന്റൈൻ, ഐസൊലേഷൻ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കു സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാം. ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര ഭരണ പ്രദേശത്തോ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അതതു സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് മാർഗ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് കർണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ ആർ.ടി.പി.സി.ആർ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരമൊരു നിബന്ധന സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കരുത് എന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.