പാലക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂർണ്ണമായി അടച്ചിടാൻ പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

അനങ്ങനടി, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, കൊടുമ്പ്, മുതലമട, കുഴൽമന്ദം, പെരുവെമ്പ് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും അടച്ചിടുന്നത്.

ഈ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തികൾ നിയന്ത്രണവിധേയമാക്കുന്നതിനും അടയ്ക്കുന്നതിനും വേണ്ട നടപടികൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി നിർവഹിക്കണം.

ഈ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും അവിടെയുള്ളവർക്ക് പുറത്തേക്ക് പോകുന്നതിനും ഒരു എൻട്രി, ഒരു എക്‌സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി തീരുമാനിച്ച് മറ്റു വഴികൾ അടച്ചിടണം.

അടച്ചിട്ട പ്രദേശങ്ങളിലെ ആളുകൾക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നതിന് ആർ.ആർ.ടിമാർ, വളണ്ടിയർമാർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ഇതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ ഗ്രാമപഞ്ചായത്ത് അധികൃതർ ഒരുക്കേണ്ടതുമാണ്.

അവശ്യ സേവനങ്ങൾക്കും, ആശുപത്രി യാത്രകൾക്കുമല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികൾ പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കണം. ലോക്ക്ഡൗൺ ഇളവുകൾ ഈ പ്രദേശങ്ങളിൽ ബാധകമല്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.