തൃശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് 3 ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണം നിർത്തിവച്ചു. തന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ആണ് ക്ഷേത്രം അടക്കുവാൻ തീരുമാനിച്ചത്. അതേസമയം, ഇന്ന് മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർക്കശമാക്കുകയാണ്.

വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75ൽ നിന്ന് 50 ആയി ചുരുക്കിയിട്ടുണ്ട്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാനാണ് അനുമതി.

ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്‌കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സിനിമാ തീയറ്റർ, ഷോപ്പിങ് മോളുകൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്സ് കോംപ്ലക്‌സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തത്കാലം അടച്ചിടാനും തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ പാഴ്‌സൽ 9 മണി വരെ നൽകാം.