ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളിൽ എത്തിയ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. ജില്ലയിലെ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പൊതു പരിപാടികൾ, മതപരമായ ചടങ്ങുകൾ, വിവഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി അൻപതുപേരെ മാത്രം പങ്കെടുപ്പിച്ചേ നടത്താൻ പാടുള്ളു. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തിരിക്കണം. ഈ നിർദ്ദേശം ലംഘിക്കുന്ന പരിപാടിയുടെ സംഘാടകർക്കും കെട്ടിട ഉമടയ്ക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കും.

എല്ലാ സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനിൽ മാത്രമേ നടത്താവൂ. ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് വലിയ വ്യാപാര സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന ക്രമത്തിൽ തിരക്ക് ഒഴിവാക്കി മാത്രം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാം. ഇവർക്ക് ആവശ്യമായ സാനിറ്റൈസർ കടയുടമ സൗജന്യമായി നൽകണം. ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരം സൂക്ഷിക്കണം.

ഹോട്ടലുകകളിൽ ഉൾപ്പെടെയുള്ള ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളിൽ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ എല്ലാ ദിവസവും ഹോട്ടലുടമയുടെ ചെലവിൽ സാനിറ്റൈസ് ചെയ്യണം. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമേ ലിഫ്റ്റുകളിൽ പ്രവേശനം അനുവദിക്കാവൂ.

ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണത്തിൽ സാമൂഹിക അകലം കൃത്യമായി പാലിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓൺലൈൻ കച്ചവടം പ്രോത്സാഹിപ്പിക്കണം. ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ജാഗ്രത പുലർത്തണം.

ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലംഘിക്കുന്നവർക്കെതിരെ സാംക്രമിക രോഗ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. പൊതു ഇടങ്ങളിലും, വലുതും ചെറുതുമായ കടകളിലും കോവിഡ് പ്രതിരോധ മുൻകരുതൽ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പരിശോധന നടത്തും. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസറെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.

ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ നടപടി സ്വീകരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് അടച്ചിടുന്നതിന് പ്രിൻസിപ്പൽമാർക്കും ഹെഡ്‌മാസ്റ്റർമാർക്കും അധികാരം നൽകി.