തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരെയും ഉൾപ്പെടുത്തും. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ, തദ്ദേശ സ്ഥാപന വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ദ്രുത കർമ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെ സേവനവും ഉപയോഗപ്പെടുത്തും.

രോഗം സ്ഥിരീകരിക്കുന്നവരുമായുള്ള സമ്പർക്കപ്പട്ടിക കൃത്യമായി രേഖപ്പെടുത്തുകയും അതിൽ ഉൾപ്പെടുന്നവരെ ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് സർക്കാർ ആവർത്തിച്ച് നിർദേശിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോവിഡ് അവലോക യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അടിയന്തര സാഹചര്യം പരിഗണിച്ച് റാപ്പിഡ് റെസ്പോൺസ് ടീമിനെ സഹായിക്കാൻ അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അദ്ധ്യാപകരെ വീതം നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻസിപ്പൽ ഡിവിഷനുകളിൽ രണ്ടും പഞ്ചായത്ത് വാർഡിൽ ഒന്നും അദ്ധ്യാപകർ വീതം ഈ ജോലിയിൽ ഏർപ്പെടും.

ജോലികൾ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ രണ്ട് സെക്ടറുകളായി തിരിച്ച് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.