തിരുവനന്തപുരം:കോവിഡ് വാക്‌സിനെടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ലെന്ന് സംസ്ഥാന സർക്കാർ. വാക്‌സിൻ എടുക്കാത്തവർ പുറത്തിറങ്ങുമ്പോൾ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിസംബർ 15 ന് രണ്ടാംഘട്ട വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് തീരുമാനം.

അദ്ധ്യാപകർക്കും മറ്റു ജീവനക്കാർക്കും പൊതുസമൂഹത്തിൽ ഇടപെടുന്നവർക്കും ഈ നിർദ്ദേശം ബാധകമാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്ക് ഇളവു നൽകും. ഇവർ ചികിൽസാ രേഖകൾ ബന്ധപ്പെട്ട അധികാരികൾക്കു മുന്നിൽ ഹാജരാക്കണം. കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണ്ടെന്നും യോഗം തീരുമാനിച്ചു.

വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകർ ആഴ്ചയിൽ ഒരുതവണ സ്വന്തം ചെലവിൽ ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കണം. രണ്ടാംഡോസ് വാക്‌സിനേഷൻ ഡിസംബർ 15നകം പൂർത്തിയാക്കണമെന്ന് അവലോകനയോഗം തീരുമാനിച്ചു. വാക്‌സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി.

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണ്ടെന്ന് തീരുമാനം. ഒമിക്രോണിനെതിരെ ജാഗ്രത കർശനമാക്കാനും അവലോകന യോഗം ധാരണയിലെത്തി.

അതേസമയം വാക്‌സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിലെത്താൻ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. കൃത്യമായ ഇടവേളകളിൽ സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തണം. ഇതിന് പുറമെ വാക്‌സീൻ എടുക്കാത്തവർക്ക് സൗജന്യ കോവിഡ് ചികിത്സ നൽകേണ്ടെന്നും തീരുമാനമുണ്ട്.

അദ്ധ്യാപകർക്കെതിരെ നടപടി
വാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിനായി വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ധ്യാപകരും അനധ്യാപകരും വാക്‌സീൻ എടുക്കണം. വാക്‌സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖ. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം. വാക്‌സീൻ എടുക്കാത്ത അദ്ധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ല. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും മന്ത്രി പറഞ്ഞു. വാക്‌സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.