തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ സെക്രട്ടറിയേറ്റിൽ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം ബാധകം.ധനവകുപ്പിലാണ് ആദ്യം കോവിഡ് രോഗവ്യാപനം ഉണ്ടായത്. സെക്രട്ടറിയേറ്റിൽ കൂടുതൽ പേർക്ക് കോവിഡ് വന്നതോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.മറ്റുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്.

അതസമയം സംസ്ഥാനത്ത് ഞായറാഴ്ച 6075 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂർ 421, ആലപ്പുഴ 368, കണ്ണൂർ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 80 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഞായറാഴ്ച് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3867 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.