തിരുവനന്തപുരം : കോവിഡ് വ്യാപനം കുറയാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ കടുത്ത നിയന്ത്രണം. പ്രധാന സ്ഥലങ്ങളിൽ കർശ്ശനമായ പൊലീസ് പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗൺ തുടരും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശ്ശന നടപടി. 

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് ഡിവൈഎസ്‌പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണർമാരുടെയും നേതൃത്വത്തിൽ കൊറോണ സബ് ഡിവിഷനുകൾ രൂപീകരിക്കും. ഇത് കേന്ദ്രീകരിച്ചാകും പ്രവർത്തനം. ഡി ക്യാറ്റഗറിയിൽ പെട്ട സ്ഥലങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരു വഴി മാത്രമേ അനുവദിക്കൂ. സി വിഭാഗത്തിൽപ്പെട്ട സ്ഥലങ്ങളിൽ വാഹന പരിശോധന ശക്തമാക്കും.

കോവിഡ് സബ് ഡിവിഷണൽ ഓഫീസർമാർക്കായിരിക്കും പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതല. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും.

അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്‌പിമാർ നേരിട്ട് സന്ദർശിച്ച് പരിശോധിക്കും. ക്വാറന്റൈൻ സൗകര്യം ലഭ്യമല്ലെങ്കിൽ ജില്ലാ പൊലീസ് മേധാവിമാർ അക്കാര്യം ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയെ അറിയിക്കും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവൽക്കരിക്കും. വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കർശനമായി നടപ്പാക്കും.

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുമ്പേ രോഗികളുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവിദഗ്ദ്ധർ താക്കീത് നൽകിയിട്ടുണ്ട്. സിറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.