തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂർണമായും കെട്ടടങ്ങാത്ത സാഹചര്യത്തിൽ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാൽ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനം ഇപ്പോഴും കോവിഡിൽ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യിൽ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡിന്റെ ആശങ്കയ്ക്കിടയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഓൺലൈൻവഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാൻ സാധിക്കില്ലല്ലോ. ജനുവരി ആദ്യവാരത്തോടെ സ്‌കൂൾ, കോളേജുതല ക്ലാസുകൾ ആരംഭിക്കുകയാണ്. വിദ്യാർത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ ഒരധ്യയന വർഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നൽകുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

· എല്ലാ കുട്ടികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. വായും മൂക്കും മൂടത്തക്കവിധം മുഖത്തിനനുസരിച്ച് വലിപ്പമുള്ള മാസ്‌കുകൾ ഉപയോഗിക്കുക.

· യാത്രകളിലും സ്‌കൂളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്‌ത്തുന്നെങ്കിൽ മാസ്‌ക് വച്ച് സംസാരിക്കാൻ അഭ്യർത്ഥിക്കുക. ഭക്ഷണം കഴിക്കുന്ന സമയത്ത് മാത്രം മാസ്‌ക് മാറ്റുക.

· എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്.

· കൈകൾ കൊണ്ട് മുക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്. ക്ലാസ്മുറിക്ക് പുറത്തോ സ്‌കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്.

· അടച്ചിട്ട സ്ഥലങ്ങൾ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.

· യാതൊരു കാരണവശാലും പേന, പെൻസിൽ, പുസ്തകങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

· ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം.

· പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളതോ സമ്പർക്കത്തിലുള്ളതോ ആയ കുട്ടികൾ, അദ്ധ്യാപകർ, ജീവനക്കാർ എന്നിവർ ഒരു കാരണവശാലും ക്ലാസുകളിൽ വരാൻ പാടില്ല. ഇത് പ്രധാന അദ്ധ്യാപകരും മറ്റധ്യാപകരും ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തിൽ രക്ഷകർത്താക്കളുമായി അദ്ധ്യാപകർ ആശയ വിനിമയം നടത്തേണ്ടതാണ്. അഥവാ വന്നാൽ അടുത്തുള്ള സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമായോ അല്ലെങ്കിൽ ദിശയുമായോ (1056, 0471 2552056) ബന്ധപ്പെടുക.

· ഓരോ കുട്ടിയും കുടിവെള്ളം പ്രത്യേകം കുപ്പിയിൽ കൊണ്ടുവരേണ്ടതാണ്. കുടിവെള്ളം, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പരസ്പരം കൈമാറാൻ പാടില്ല.

· ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. അതിനാൽ ഇക്കാര്യം ക്ലാസുകളിലും സ്റ്റാഫ് മുറികളിലും അദ്ധ്യാപകരും വിദ്യാർത്ഥികളും വളരെ ശ്രദ്ധിക്കേണ്ടതാണ്. അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റർ അകലം പാലിച്ച് കുറച്ച് കുട്ടികൾ വീതം കഴിക്കുന്നെന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാൻ പാടില്ല.

· കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാൻ പാടില്ല. സാമൂഹിക അകലം പാലിക്കണം. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

· ഉപയോഗശേഷം മാസ്‌കുകൾ, കൈയുറകൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല.

· കുട്ടികൾ കൂട്ടം കൂടരുത്. കോവിഡ് രോഗാണു വ്യാപനത്തിന് കൂടുതൽ സാധ്യത ഉള്ളതിനാൽ കൂട്ടംകൂടിനിന്ന് ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്.

· ടോയ്ലറ്റുകളിൽ പോയതിന് ശേഷം കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുക.

· തുണിമാസ്‌കാണ് ഉപയോഗിക്കുന്നതെങ്കിൽ കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക.

· ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

· വീട്ടിലെത്തിയ ഉടൻ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകിയിട്ട് കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

· ഈ പ്രത്യേക സാഹചര്യത്തിൽ വീട്ടിലെ വയോജനങ്ങളുമായും ചെറിയ കുട്ടികളുമായും അസുഖമുള്ളവരുമായും അടുത്തിടപഴകരുത്.

· ഈ കോവിഡ് കാലത്ത് വിദ്യാർത്ഥികൾ പാലിക്കേണ്ട ആരോഗ്യശീലങ്ങൾ അദ്ധ്യാപകർ ഓർമ്മപ്പെടുത്തേണ്ടതാണ്. വിദ്യാർത്ഥികളിലൂടെ അവരുടെ വീടുകളിലേക്കും മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കും.

· വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരം എല്ലാ സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ കോവിഡ് സെൽ രൂപീകരിക്കുകയും പ്ലാൻ തയ്യാറാക്കുകയും വേണം. ഇതനുസരിച്ച് ആരോഗ്യ പ്രവർത്തകർക്ക് ദിവസേന റിപ്പോർട്ട് നൽകണം.

· എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

· നന്നായി ആഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക.

· അദ്ധ്യാപകർക്കോ, വിദ്യാർത്ഥികൾക്കോ, രക്ഷിതാക്കൾക്കോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.