വാഷിങ്ടൺ: കോവിഡ് 19 സ്ഥിരീകരിക്കാൻ പുതിയ പരിശോധനാ സംവിധാനത്തിന് അനുമതി നൽകി അമേരിക്ക. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെൽഫ് ടെസ്റ്റിങ് കിറ്റിനാണ് യു എസ് ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്‌മിനിസ്ട്രേഷൻ അനുമതി നൽകിയിരിക്കുന്നത്. വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച് അര മണിക്കൂറിനുള്ളിൽ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത.

14 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്താൻ സാധിക്കുക. മൂക്കിൽ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതിൽ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ദ്ധർ കോവിഡ് സാധ്യത കൽപിക്കുന്ന ആളുകൾക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാൻ സാധിക്കും.

14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ പരിശോധക്കണമെങ്കിൽ സ്രവ സാംപിളുകൾ ആരോഗ്യപ്രവർത്തകർ തന്നെ ശേഖരിക്കണം. ലൂസിറ ഹെൽത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ നിർമ്മാതാക്കൾ.