ന്യൂഡൽഹി: രാജ്യത്ത് ജാഗ്രത പാലിക്കാത്തപക്ഷം കോവിഡ് മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും മധ്യേ ഉച്ചസ്ഥായിയിൽ എത്തിയേക്കാമെന്ന് വിലയിരുത്തൽ. പുതിയ വകഭേദങ്ങൾ ഉണ്ടായാൽ മൂന്നാം തരംഗത്തിൽ രോഗവ്യാപനം അതിവേഗം നടന്നേക്കാമെന്നും ഡോ. മനീന്ദ്ര അഗർവാൾ മുന്നറിയിപ്പ് നൽകി.

രോഗവ്യാപനം വിലയിരുത്താൻ ശാസ്ത്ര- സാങ്കേതിക മന്ത്രാലയം രൂപവത്കരിച്ച സമിതിയിലെ അംഗമാണ് ഡോ. മനീന്ദ്ര അഗർവാൾ. മൂന്നാം തരംഗത്തിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ പ്രതിദിനം രോഗം ബാധിച്ചവരുടെ പകുതി മാത്രം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SUTRA (S-Susceptible, U-Undetected, T-Tested (positive)and Removed Approach) എന്ന രീതി ഉപയോഗിച്ച് കോവിഡ് വ്യാപനം സംബന്ധിച്ച നിഗമനങ്ങളിൽ എത്തിച്ചേരുന്ന വിദഗ്ധ സമിതിയിലെ അംഗമാണ് ഡോ. അഗർവാൾ. ഗണിത മാതൃകകൾ ഉപയോഗിച്ച് മഹാമാരിയുടെ തീവ്രത പ്രവചിക്കാൻ ലക്ഷ്യമിട്ടുള്ള വിദഗ്ധ സമിതി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം കഴിഞ്ഞ വർഷമാണ് രൂപവത്കരിച്ചത്. കാൺപുർ ഐഐടിയിലെ ശാസ്ത്രജ്ഞനായ അഗർവാളിന് പുറമെ ഹൈദരാബാദ് ഐഐടിയിലെ ശാസ്ത്രജ്ഞൻ എം വിദ്യാസാഗർ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ഉപമേധാവി ലഫ്. ജനറൽ മാധുരി കണിത്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

രോഗപ്രതിരോധശേഷി, വാക്സിനേഷന്റെ ഫലം, കോവിഡിന്റെ പുതിയ വകഭേദങ്ങൾ എന്നിവയാകും മൂന്നാം തരംഗത്തിലെ നിർണായക ഘടകങ്ങൾ. മൂന്നാം തരംഗം സംബന്ധിച്ച് സമിതി നടത്തിയ വിലയിരുത്തലുകളുടെ വിശദാംശങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്തുവിടും. കോവിഡിന്റെ മൂന്നാം തരംഗത്തിനിടെ രാജ്യത്തെ പ്രതിദിന കേസുകൾ 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ഉയരാമെന്ന് ഡോ. അഗർവാൾ വിലയിരുത്തുന്നു. രണ്ടാംതരംഗത്തിൽ രേഖപ്പെടുത്തിയ പ്രതിദിന കേസുകളുടെ പകുതിയിൽ താഴെയാണിത്.

മെയ് ആദ്യ പകുതിയോടെ ഉച്ചസ്ഥായിയിൽ എത്തിയ രണ്ടാം തരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവർന്നിരുന്നു. ആശുപത്രികൾ നിറയുന്ന അവസ്ഥയും ഉണ്ടായി. മെയ് ഏഴിന് രാജ്യത്ത് 4,14,188 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാം തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. വാക്സിനേഷനിൽ വൻ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞാൽ മൂന്നും നാലും തരംഗങ്ങൾക്കുള്ള സാധ്യത കുറവാണെന്നും ഡോ. അഗർവാൾ ചൂണ്ടിക്കാട്ടി. മൂന്നാം തരംഗത്തിൽ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം വളരെ കുറവായിരിക്കുമെന്ന് സമിതിയിലെ മറ്റൊരു അംഗം എം വിദ്യാസാഗർ വാർത്താ ഏജൻസിയോട് പറഞ്ഞു.