ഗുവഹാത്തി: കോവിഡ് വാക്‌സിനേഷൻ അതിവേഗത്തിലാക്കാൻ നടപടികളുമായി അസം സർക്കാർ. ഈ മാസം 21 മുതൽ 30 വരെ പ്രതിദിനം മൂന്ന് ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകാനാണ് അസം ലക്ഷമിടുന്നത്. അടുത്ത ഒരാഴ്ച മറ്റ് സർക്കാർ പ്രവർത്തനങ്ങളൊന്നും ഉണ്ടാകില്ലെന്നും മുഴുവൻ സർക്കാർ സംവിധാനവും വാക്സിനേഷൻ പ്രവർത്തനത്തിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ വ്യക്തമാക്കി.

ജില്ലകളുടെ ചുമതലുള്ള മന്ത്രിമാരും സെക്രട്ടറിമാരും അതാത് ജില്ലകൾ സന്ദർശിച്ച് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ഹിമന്ദ ബിശ്വ ശർമ ആവശ്യപ്പെട്ടു. തോട്ടംമേഖല പോലുള്ള ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഗുവാഹത്തിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തൊട്ടാകെ ഈ മാസം 21 മുതൽ ആരംഭിക്കുന്ന വാക്സിനേഷൻ പ്രചാരണത്തിന്റെ തയ്യാറെടുപ്പുകൾ യോഗത്തിൽ അവലോകനം ചെയ്തു. വാക്സിനേഷൻ ഡ്രൈവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി 21 മുതൽ 30 വരെ ദിവസേന മൂന്ന് ലക്ഷം പേർക്ക് വാക്സിൻ നൽകാൻ ലക്ഷ്യമിടുന്നുവെന്ന് അവലോകന യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

ജൂലൈ ഒന്ന് മുതൽ സർക്കാർ ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും. ഈ മാസത്തിനുള്ളിൽ തന്നെ കുത്തിവെയ്‌പ്പ് എടുക്കാൻ മുഖ്യമന്ത്രി ജീവനക്കാരോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഓൺലൈൻ രജിസ്ട്രേഷനോടൊപ്പം വാക്സിൻ സെന്ററുകളിലെ തൽസമയ രജിസ്ട്രേഷൻ സൗകര്യങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നതിന്റെ പ്രാധാന്യവും ഹിമന്ദ ബിശ്വ ശർമ ഊന്നിപ്പറഞ്ഞു. മികച്ച രീതിയിൽ വാക്സിനേഷൻ പ്രവർത്തനം നടത്തി മെഗാ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ അസം ഒരു മാതൃക തീർക്കണമെന്നും ശർമ ആവശ്യപ്പെട്ടു.