തിരുവനന്തപുരം: കോവിഡ് വാക്‌സിൻ കുത്തിവെപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം. വാക്‌സിൻ ക്യാമ്പിലെ തിരക്കും വാക്‌സിന്റെ അഭാവവും മാസ് വാക്‌സിനേഷൻ ക്യാമ്പിനെയടക്കം പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിനേഷന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ കർശനവും കാര്യക്ഷമവുമാക്കി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ കേരളത്തിൽ വാക്‌സീൻ വിതരണം സാധാരണ ഗതിയിലേക്കായി. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണിപ്പോൾ വാക്‌സീൻ നൽകുന്നത്. ഇതോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവായി. ഓൺലൈൻ രജിസ്റ്റർ ചെയ്ത് സമയവും സ്ഥലവും ബുക്ക് ചെയ്‌തെത്തുന്നവർക്ക് ആശുപത്രി അധികൃതർ ടോക്കൺ നൽകും. അതനുസരിച്ച് കാത്തിരുന്ന് കുത്തിവയ്‌പ്പെടുത്ത് മടങ്ങാം. സ്‌പോട്ട് രജിസ്‌ട്രേഷൻ പൂർണമായും നിർത്തിയിരിക്കുകയാണ്.

വാക്‌സീൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി കഴിഞ്ഞ ദിവസം അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സീൻ കേരളത്തിലെത്തിച്ചിരുന്നു. തിരുവനന്തപുരം മേഖലക്ക് രണ്ടരലക്ഷവും എറണാകുളം കോഴിക്കോട് മേഖലകൾക്ക് ഒന്നരലക്ഷം വീതവുമാണെത്തിയത്.

ഇത് 30,000 വച്ച് ഒരു ദിവസം ആശുപത്രികളിലേക്ക് വീതിച്ച് നൽകും. ഒരു ദിവസം വാക്‌സീൻ നൽകേണ്ടവരുടെ എണ്ണവും നിജപ്പെടുത്തും. വാക്‌സിൻ വിതരണത്തിനു മാർഗ നിർദ്ദേശവും വന്നതോടെ തിക്കും തിരക്കും ബഹളും ഒഴിവായി. ഇന്ന് മിക്ക ജില്ലകളിലും മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉൾപ്പെടെ 50-ലേറെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

18 വയസിനു് മുകളിലുള്ളവരുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ അടുത്ത ബുധനാഴ്ച തുടങ്ങി മെയ് ഒന്നു മുതൽ കുത്തിവയ്പ് തുടങ്ങും . അതിനുമുൻപ് സംസ്ഥാനം കൂടുതൽ വാക്‌സീൻ വാങ്ങുകയും കേന്ദ്രം കൂടുതൽ വാക്‌സീൻ എത്തിക്കുകയും ചെയ്താൽ വരും ദിവസങ്ങളിൽ ക്ഷാമമില്ലാതെ മുന്നോട്ട് പോകാനാകും.