ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ ഇന്ത്യ കോവിഡ് വാസ്‌കിൻ വികസിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ. സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നാൽ ഈ വർഷം അവസാനത്തോടെ കോവിഡ് വാക്സിൻ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ് ഹർഷ വർദ്ധൻ വ്യക്തമാക്കി. ഗസ്സിയാബാദിലെ എൻ.ഡി.ആർ.എഫ് എട്ടാം ബറ്റാലിയനിൽ രൂപപ്പെടുത്തിയ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹർഷ വർദ്ധൻ.

എല്ലാ ലോകരാജ്യങ്ങളും കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. 26ൽ അധികം കോവിഡ് വാക്സിനുകൾ ക്ലിനിക്കൽ പരീക്ഷണത്തിൻെ്റ ഘട്ടം വരെ എത്തിയിട്ടുണ്ട്. ഇന്ത്യയിൽ അര ഡസൻ വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതിൽ മൂന്ന് എണ്ണം ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വാക്സിൻെ്റ പരീക്ഷണം വിജയം കണ്ടാൽ ഉടൻ തന്നെ അത് ഉൽപ്പാദിപ്പിച്ച് വിതരണം തുടങ്ങാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് നിലവിൽ പ്രതിദിനം പത്ത് ലക്ഷത്തിലധികം കോവിഡ് പരിശോധനകൾ നടത്താൻ ശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. 1500ൽ അധികം ലാബോറട്ടറികൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മുപ്പത് ലക്ഷം കവിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.