തിരുവനന്തപുരം: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച അനുമതിക്കായി ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ കോവിഡ് വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ പരീക്ഷണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവർക്ക് വാക്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ്, രക്തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശാവർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കും.

18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ വിഭാഗത്തിലുള്ളവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്സിൻ നൽകുക. അവർ കേന്ദ്രസർക്കാരിന്റെ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് www.covid19.kerala.government.in/vaccine എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുകയും അവിടെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയും വേണം.

'ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്സിൻ നൽകുന്നില്ല. അവരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാത്തതായിരുന്നു കാരണം. ഇപ്പോൾ അത് പൂർത്തിയായിട്ടുണ്ട്. അവർക്ക് വാക്്സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണു വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽ നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പും നീതി ആയോഗും കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ശുപാർശ നൽകിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും. കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്ഥിതിയുണ്ട്. രക്തത്തിലെ ഗ്ലൂകോസ്, രക്തസമ്മർദം എന്നിവ വാർഡ് സമിതിയിലെ ആശാ വർക്കർമാരെ ഉപയോഗിച്ച് പരിശോധിക്കും.' മുഖ്യമന്ത്രി പറഞ്ഞു.

''വാക്സിനുള്ള ആഗോള ടെണ്ടർ നടപടികൾ ആരംഭിക്കുകയാണ്. ടെണ്ടർ നോട്ടിഫിക്കേഷൻ ഇന്ന് തന്നെ ഇറങ്ങും. മൂന്നു കോടി ഡോസ് വാക്സിൻ വിപണിയിൽ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. ലോക്ക്ഡൗൺ കാരണം പാൽ കെട്ടിക്കിടക്കുകയാണ്. അത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും മറ്റും ഉപയോഗിക്കാം. രോഗികൾക്കും കുട്ടികൾക്കും കൊടുക്കാം. ഇക്കാര്യത്തിൽ ചെയ്യാൻ പറ്റുന്നത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ മുൻകൈയെടുത്ത് ആലോചിക്കണം.''

''18 വയസ്സു മുതൽ 44 വയസ്സു വരെയുള്ളവരിൽ ഗുരുതരമായ രോഗാവസ്ഥയുള്ളവർക്കാണ് വാക്‌സിനേഷൻ ആദ്യം നൽകുക എന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. അവർ കേന്ദ്ര ഗവണ്മന്റിന്റെ കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, അവിടെ സമർപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ചുകൊണ്ട് www.covid19.kerala.government.in/vaccine എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുകയും വേണം.

അതോടൊപ്പം ആ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത കോമോർബിഡിറ്റി ഫോം ഒരു രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റുകളോ രേഖകളോ സമർപ്പിച്ചാൽ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇതുവരെ 50,178 പേരാണ് അപേക്ഷകൾ സമർപ്പിച്ചത്. അതിൽ 45,525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദ്ദേശങ്ങൾ തെറ്റുകൂടാതെ പാലിക്കാൻ ശ്രദ്ധിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അവ പരിഗണിച്ചു എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.''- മുഖ്യമന്ത്രി പറഞ്ഞു.