സിഡ്‌നി: ഇന്ത്യയിൽ നിർമ്മിക്കുന്ന കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ. കോവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ പറഞ്ഞു.

ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമാണു തീരുമാനം. ഫൈസർ, അസ്ട്രാസെനക, മോഡേണ, ജാൻസെൻ എന്നീ വാക്‌സിനുകൾക്കു നേരത്തേ തന്നെ ഓസ്‌ട്രേലിയ അംഗീകാരം നൽകിയിരുന്നു.

അംഗീകൃത വാക്‌സീൻ സ്വീകരിച്ച് ഓസ്‌ട്രേലിയയിൽ എത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റൈനിൽ പ്രവേശിക്കേണ്ട, ഹോം ക്വാറന്റൈൻ മതിയാകും. ചൈനയുടെ സിനോവാക് വാക്‌സിനും കോവിഷീൽഡിനൊപ്പം അംഗീകാരം ലഭിച്ചു.

80 ശതമാനത്തിൽ കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ അതിർത്തികൾ അടുത്ത മാസം മുതൽ തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാണെങ്കിലും ആന്റിജൻ പരിശോധന നടത്തിയവർക്കും ഇളവ് നൽകുന്നതും ആലോചനയിലാണ്.