ന്യൂഡൽഹി: ആസ്ട്രസെനകയും ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡിന്റെ അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് ഒരു അപേക്ഷയും നൽകിയിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ.

കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്പിലേക്കുള്ള യാത്രകൾക്ക് പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് യൂറോപ്യൻ യൂണിയൻ ഇക്കാര്യം വ്യക്തമാക്കിയത്. ആസ്ട്രസെനക- ഓക്‌സ്ഫഡ് വാക്സിന്റെ ഇന്ത്യൻ നിർമ്മിത പതിപ്പിന് യൂറോപ്യൻ യൂണിയൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

യൂറോപ്യൻ മെഡിസിൻ ഏജൻസി (ഇഎംഎ)ക്ക് കോവിഷീൽഡ് വാക്സിന്റെ അംഗീകാരത്തിനായി ഇന്നലെ വരേയും ഒരു അഭ്യർത്ഥനയും ലഭിച്ചില്ലെന്ന് യൂറോപ്യൻ യൂണിയൻ പ്രസ്താവനയിൽ വ്യക്തമാക്കി. അപേക്ഷ ലഭിക്കുമ്പോൾ അത്തരം നടപടിക്രമങ്ങൾ അനുസരിച്ച് അത് പരിശോധിക്കുമെന്നും ഇയു വ്യക്തമാക്കി.

കോവിഷീൽഡ് യൂറോപ്യൻ യൂണിയന്റെ വാക്സിനേഷൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തുന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കാൻ വാക്സിൻ നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

കോവിഷീൽഡ് ഇയുവിന്റെ കോവിഡ് വാക്സിനേഷൻ പാസ്‌പോർട്ടിൽ ഉൾപ്പെടുത്താത്തത് മൂലം ഇത് സ്വീകരിച്ചവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനാവാല വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്തെഴുതിയതായി വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തിരുന്നു.

ഫൈസർ, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെർവ്രിയ ( Vaxzervria by AstraZeneca-Oxford), ജോൺസൺ ആൻഡ് ജോൺസൺ എന്നീ നാല് വാക്സിനുകൾക്ക് മാത്രമാണ് വാക്സിനേഷൻ പാസ്പോർട്ട് നൽകുന്നതും പകർച്ചവ്യാധി സമയത്ത് യൂറോപ്യൻ യൂണിയനുള്ളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതും.