ലക്നൗ: ഗോ ശാലകളുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിലെ ഒരു ഗോശാലയിൽ പശുക്കൾ ചത്തു കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് പ്രിയങ്ക ഗോ പരിപാലനത്തിൽ യോഗി സർക്കാറിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ​പശുപരിപാലനത്തിൽ യുപി സർക്കാർ പരസ്യം മാത്രമാണ് ചെയ്യുന്നതെന്ന് കോൺ​ഗ്രസ് നേതാവ് ആരോപിക്കുന്നു.

കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്‌ഗഡിലെ ഗോദൻ ജസ്റ്റിസ് പദ്ധതിയെക്കുറിച്ചും ഈ പോസ്റ്റിൽ പറയുന്നു. ഇതിനോട് യുപിയിലെ ഗോശാലയിലെ അവസ്ഥ താരതമ്യം ചെയ്യുന്ന കുറിപ്പും പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ഗോദൻ ജസ്റ്റിസ് പദ്ധതിയിലൂടെ ജൈവവളനിർമ്മാണം, സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഇതുവഴി ഗ്രാമീണരുടെ വരുമാനം വർധിപ്പിക്കുക തുടങ്ങിയ ഛത്തീസ്‌ഗഡ് സർക്കാർ ചെയ്യുന്നുണ്ടെന്നും എന്നാൽ യുപി സർക്കാർ ഗോ പരിപാലന കാര്യത്തിൽ പരസ്യം മാത്രമാണ് ചെയ്യുന്നതെന്ന് പ്രിയങ്ക ആരോപിച്ചു.