കോഴിക്കോട്: ഒരേ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ രണ്ട് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചെത്തുമ്പോൾ ആരെ പിന്തുണയ്ക്കുമെന്നറിയാതെ പതറുകയാണ് എൽ ഡി എഫ് വോട്ടർമാർ. കോഴിക്കോട് പന്തലായനി ബ്ലോക്കിലാണ് രണ്ട് സി പി എം നേതാക്കൾ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തുള്ളത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാരയാട് ഡിവിഷനിൽ ഏരിയാ കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം അണികൾ രംഗത്തുവന്നതോടെയാണ് പ്രതിസന്ധിയും ഉടലെടുത്തത്.

ലോക്കൽ സെക്രട്ടറി കൂടിയായ എ സി ബാലകൃഷ്ണനെ പാർട്ടി ഏരിയാ കമ്മിറ്റി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. മാധ്യമങ്ങൾക്ക് മുമ്പിൽ ഇദ്ദേഹത്തെ സ്ഥാാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കൂടിയായ ഇദ്ദേഹത്തെ അംഗീകരിക്കാൻ ഒരു വിഭാഗം പ്രവർത്തകർ കൂട്ടാക്കിയില്ല. പാർട്ടിക്കുള്ളിലെ ശക്തമായ വിഭാഗീയതയെത്തുടർന്ന് ഇവർ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ തന്നെ മറ്റൊരു സ്ഥാനാർത്ഥിയെ മത്സര രംഗത്തിറക്കി. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ അഭിനിഷാണ് സ്ഥാനാർത്ഥിയായത്.

ഇവർ രണ്ടുപേരും വോട്ടഭ്യർത്ഥിച്ച് സജീവമായിക്കഴിഞ്ഞു. രണ്ടു പേർക്ക് വേണ്ടിയും പ്രവർത്തകർ വീടുകയറുകയും സമൂഹമാധ്യമങ്ങളിലൂടെ സജീവമായി പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതേ സമയം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വം. ആരാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന് സി പി എം നേതൃത്വം ഇപ്പോഴും തുറന്നു പറയുന്നില്ല. സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ച ലോക്കൽ സെക്രട്ടറിയുടെ സ്ഥാനാർത്ഥിത്വം മരവിപ്പിച്ച് വിമതരെ അംഗീകരിക്കാമെന്ന ചിന്തയിലേക്ക് നേതൃത്വം എത്തിയെന്നാണ് അറിയുന്നത്.