തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിൽ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കെ-റെയിലിനെ പ്രതിപക്ഷം എതിർക്കുകയാണ്. എന്നാൽ കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെ-റെയിൽ വേഗത്തിൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അത്തരം വികസനങ്ങളോട് നിഷേധാത്മക സമീപനമാണ് പ്രതിപക്ഷത്തിന്റേത്. ഈ സമീപനം ഒഴിവാക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രി പദ്ധതിയുമായി ബന്ധപ്പെടുത്തി ഉയർത്തിയ എല്ലാ വിഷയങ്ങൾക്കും വ്യക്തമായ മറുപടി നിയമസഭയിൽ നൽകിയിട്ടുണ്ട്. അതിലാർക്കും ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് മുതലുള്ള ദേശീയപാത നിർമ്മാണം പുരോഗമിക്കുകയാണ്. വിവിധ റീച്ചുകളായി ഇവയുടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എത്രയും വേഗം നിർമ്മാണം പൂർത്തിയാകും. സ്ഥലമെടുപ്പിന്റെ സമയത്ത് ഏറ്റവും കൂടുതൽ സമരങ്ങൾ നടന്നത് മലപ്പുറം ജില്ലയിലാണ്.

കുറ്റിപ്പുറം മുതൽ രാമനാട്ടുകര വരെയുള്ളയിടങ്ങളിൽ വലിയ സമരങ്ങൾ നടന്നു. എന്നാൽ ഇപ്പോൾ അവിടങ്ങളിൽ ആളുകൾ സ്വയം മുൻകൈയെടുത്ത് വീടുകളും കെട്ടിടങ്ങളുമൊക്കെ പൊളിച്ചുകൊടുക്കുകയാണ്. മികച്ച നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നുണ്ട്.വികസനപ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വിപുലമായ പിന്തുണ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.