കൊച്ചി: സഹകരണ ബാങ്കുകളെ ഇനി പിൻസീറ്റ് ഡ്രൈവിങ്ങിലൂടെ മാത്രം സിപിഎം നിയന്ത്രിക്കും. കരുവന്നൂരിലും മറ്റും പാർട്ടി പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് ഇത്. സഹകരണ ബാങ്കുകളുടെ നേതൃസ്ഥാനങ്ങളിൽ ഇനി പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികൾ ഉണ്ടാകില്ല.

സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ലോക്കൽ സെക്രട്ടറിമാരോടും ഏരിയ സെക്രട്ടറിമാരോടും രണ്ടിലൊന്നു തിരഞ്ഞെടുക്കാൻ സിപിഎം ആവശ്യപ്പെട്ടു. ബാങ്കിന്റെ ശമ്പളം വാങ്ങി പാർട്ടി പ്രവർത്തനം വേണ്ടെന്നാണ് നിർദ്ദേശം. ബിനാമികളെ വച്ച് സിപിഎം സഹകരണ ബാങ്കുകളെ ഇനി നിയന്ത്രിക്കാനാണ് നീക്കം.

സഹകരണ ബാങ്കുകളിൽ ജോലിചെയ്യുന്ന ഒട്ടേറെപ്പേർ മുഴുവൻ സമയ പാർട്ടി പ്രവർത്തകരാണ്. ഇവർ ജോലി ചെയ്യാതെ പാർട്ടി പ്രവർത്തനത്തിനിറങ്ങുന്നതിൽ ഭരണസമിതികളിൽ വിമർശനമുണ്ടാവാറുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു ഇടപടെൽ നടത്തിയില്ല. എന്നാൽ കരുവന്നൂരിൽ പാർട്ടി അംഗങ്ങളായിരുന്നു പ്രതിസ്ഥാനത്ത്. അതുകൊണ്ട് തന്നെ പാർട്ടിക്ക് നാണക്കേടുണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സഹകരണ ബന്ധം ഉപേക്ഷിക്കാനുള്ള നീക്കം.

പാർട്ടി സമ്മേളനങ്ങളിൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടവരെ എല്ലാം ഒഴിവാക്കും. ലോക്കൽ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നീ ചുമതലയിലുള്ളവർ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ ആയിരിക്കണമെന്നു പാർട്ടി തീരുമാനമുണ്ട്. പാർട്ടി അംഗങ്ങളോ അനുഭാവികളോ പ്രസിഡന്റുമാരായി വരുന്ന സഹകരണ ബാങ്കുകളിൽ ലോക്കൽ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ജീവനക്കാരായുണ്ടെങ്കിൽ ബാങ്ക് ഭരണസമിതിയുടെ തീരുമാനങ്ങൾ നടപ്പിലാവാതെ വരുന്നതു പ്രതിസന്ധികളുണ്ടാക്കാറുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രസിഡന്റ് പാർട്ടി അംഗമായിരുന്നുവെങ്കിലും മുൻ ലോക്കൽ സെക്രട്ടറിയും നിലവിലെ ലോക്കൽ കമ്മിറ്റി അംഗവും ജീവനക്കാരായി ഉണ്ടായിരുന്നു.