തിരുവനന്തപുരം: ഫലസ്തീൻ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണമെന്ന് ആവർത്തിച്ച് സിപിഐഎം. ആരാധനാലയമായ അൽ-അഖ്സ പള്ളി പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണങ്ങളിൽ പലതുമെന്ന് സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. റംസാൻ വ്രതക്കാലമാണെന്ന് കൂടി പരിഗണിക്കാതെയാണ് ആക്രമണം തുടങ്ങിയത്. സ്ഥിതിഗതികൾ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രയേലിന്റെ നടപടികളെ അപലപിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡൻ ഭരണകൂടവും വച്ചുപുലർത്തുന്നു എന്നുവേണം മനസ്സിലാക്കാൻ. സിപിഐഎം പറഞ്ഞു.

വിഷയത്തിൽ ബിജെപി സർക്കാരിന്റെ നിലപാട് മാറ്റത്തെയും സിപിഐഎം വിമർശിച്ചു. അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

സിപിഐഎം പ്രസ്താവന

ഫലസ്തീൻ ജനതക്കെതിരെ ഇസ്രയേലി സൈന്യം നടത്തുന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണരണം. കിഴക്കൻ ജെറുസലേമിന്റെ പൂർണമായ അധിനിവേശം ലക്ഷ്യം വച്ചാണ് അൽ അഖ്സ പള്ളിക്ക് നേരെ ആക്രമണം നടത്തുന്നത്. റംസാൻ വ്രതക്കാലമാണെന്ന് കൂടി പരിഗണിക്കാതെയാണ് ആക്രമണം തുടങ്ങിയത്.

ആരാധനാലയമായ അൽ-അഖ്സ പള്ളി പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചായിരുന്ന പല ബോംബിങ്ങും. നൂറിലധികം ഫലസ്തീൻകാരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. ഇതിൽ കുട്ടികളും സ്ത്രീകളുമുണ്ട്. ഫലസ്തീൻ ജനത ഈ സ്ഥലം വിട്ട് പോകണമെന്നാണ് ഇസ്രയേൽ പറയുന്നത്. അതിനായി വീടുകളും താമസ സ്ഥലങ്ങളും ബോംബിട്ട് തകർക്കുകയാണ് ഇസ്രയേൽ.

വ്യോമക്രമണത്തിന് പുറമേ ഇപ്പോൾ കരയുദ്ധവും ആരംഭിച്ചതായാണ് വാർത്ത. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ചെയ്തികൾ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും യു.എൻ പാസാക്കിയ വിവിധ പ്രമേയങ്ങളുടെ ലംഘനവുമാണ്. നിയമവിരുദ്ധമായ അധിനിവേശത്തിൽ നിന്നും ഇസ്രയേൽ പിന്മാറുകയും ഫലസ്തീൻ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ ഈ പ്രദേശത്ത് സമാധാനം ഉറപ്പാക്കാൻ കഴിയൂ. ഫലസ്തീനിലെ ജനതയ്ക്ക് തങ്ങളുടെ മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന് പ്രസ്താവിക്കുന്ന യു.എൻ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാൻ ഇസ്രയേൽ തയ്യാറാകുന്നില്ല. ഇത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കുന്ന ഒന്നല്ല. ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ ആവർത്തിച്ച് പരാജയപ്പെട്ടിരിക്കയാണ് പ്രധാനമന്ത്രി നെതന്യാഹു. നിസ്സാരമായ രാഷ്ട്രീയ നേട്ടങ്ങൾക്കും സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കുന്നതിനും കൂടിയാണ് ഈ ആക്രമണം. ഇസ്രയേലിൽ കഴിയുന്ന ഫലസ്തീൻകാർക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ പോലും കാട്ടുന്ന വിവേചനം കടുത്ത വംശീയ ചിന്തയുടെ പ്രതിഫലനമാണ്.

സ്ഥിതിഗതികൾ ഇത്രയും ഗൗരവമുള്ളതായിട്ടും അമേരിക്ക ഇസ്രയേലിന്റെ നടപടികളെ അപലപിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ പാടില്ല എന്ന സാമ്രാജ്യത്വ ചിന്ത ബൈഡൻ ഭരണകൂടവും വച്ചുപുലർത്തുന്നു എന്നുവേണം മനസ്സിലാക്കാൻ. ഫലസ്തീൻ ജനതയോടുള്ള ഇന്ത്യയുടെ മുൻകാല സമീപനം ബിജെപി സർക്കാർ കൈവെടിഞ്ഞത് അപലപനീയമാണ്. ഇസ്രയേൽ അധിനിവേശത്തിനെതിരെ ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

ഫലസ്തീൻ വിഷയത്തിലുള്ള സിപിഐ എം നിലപാട് വളരെ മുൻപേ പ്രഖ്യാപിച്ചിട്ടുള്ളതും സുവ്യക്തവുമാണ്. അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിക്കുന്നു.