ഷൊർണൂർ: സിപിഎം നേതൃത്വത്തിനെതിരെ ഷൊർണൂരിലെ അണികളിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാര്യർ. കാരാട്ട് റസാഖിനും പി.വി അൻവറിനും സീറ്റുകൊടുത്ത സിപിഎം എന്തുകൊണ്ടാണ് പി.കെ ശശിക്ക് സീറ്റ് നൽകാത്തതെന്ന ചോദ്യമാണ് സിപിഎം അണികൾ നേതൃത്വത്തിന് നേരെ ഉയർത്തുന്നതെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.

ആഫ്രിക്കയിൽ 20,000 കോടിയുടെ വജ്ര ഖനനം നടത്താൻ പോവുകയാണെന്ന് പരസ്യമായി പറയുന്ന അൻവറിന് സിപിഎം സീറ്റ് നൽകിയിട്ടുണ്ട്. എന്നാൽ പാർട്ടി അന്വേഷണ കമ്മിഷൻ നിരപരാധിയെന്ന് കണ്ടെത്തിയ ശശിക്ക് സീറ്റുനൽകാത്തത് എന്തുകൊണ്ടാണെന്നാണ് അണികൾ ചോദിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണമാണ് സിപിഎം പ്രവർത്തകർ ചോദിക്കുന്നത്. എന്നാൽ, വിശദീകരണം നൽകാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് അവരുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കണ്ടാൽ മനസിലാകുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഷൊർണൂരിൽ പി.കെ ശശിക്ക് പകരം പി.മമ്മിക്കുട്ടിയാണ് സിപിഎം സ്ഥാനാർത്ഥി. ടി.എച്ച്.ഫിറോസ് ബാബു യു.ഡി.എഫിനായും മത്സരരംഗത്തുണ്ട്.