കണ്ണൂർ: നിരന്തരം വിവാദങ്ങളിൽ ചെന്നു ചാടുന്ന എം.സി ജോസഫൈനെതിരെ കണ്ണൂർ സിപിഎമ്മിൽ അമർഷം പുകയുന്നു രണ്ടാം പിണറായി മന്ത്രിസഭയുടെ ശോഭ കളയുന്നതാണ് എം.സി ജോസഫൈന്റെ നിലപാടുകളെന്ന വിമർശനം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ കണ്ണുരിലെ നേതാക്കൾ തീരുമാനിച്ചതായാണ് സൂചന. ജോസഫൈന് പകരം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിക്ഷേൻ ദേശീയ വൈസ് പ്രസിഡന്റ് എൻ.സുകന്യ എന്നിവരുടെ പേരാണ് കണ്ണൂർ ലോബി മുൻപോട്ടു വയ്ക്കുന്നത്.

വനിതാ കമ്മിഷൻ അധ്യക്ഷ പദവിയേറ്റെടുക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് പി.കെ.ശ്രീമതി പാർട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ പരാതിക്കാരിയായ സ്ത്രീയോട് എം.സി ജോസഫൈൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരിക്കാൻ പി.കെ.ശ്രീമതി തയ്യാറായില്ല. ഇന്റർനെറ്റ് കിട്ടാത്തതുകൊണ്ട് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം കണ്ടില്ലെന്ന് പി.കെ ശ്രീമതി കണ്ണുരിൽ പ്രതികരിച്ചു.പലരും വീഡിയോ അയച്ച് പ്രതികരണം ചോദിക്കുന്നുണ്ട്. വിമാന യാത്രയിലായിരുന്നതിനാൽ വീഡിയോ കാണാൻ കഴിഞ്ഞിട്ടില്ല. നെറ്റ് കിട്ടുമ്പോൾ വീഡിയോ കാണാം എന്നാണ് പ്രതികരണം ചോദിച്ചവരോട് പറഞ്ഞത്.

ജോസഫൈൻ മോശമായി പരാമർശിച്ചിട്ടുണ്ടെങ്കിൽ തിരുത്തണം. അതിൽ സംശയമില്ല. തിരുത്താൻ ശേഷിയുള്ള നേതാവാണ് ജോസഫൈൻ. അവരുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ നല്ല രീതിയിൽ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുമായിരുന്നുവെന്നും ശ്രീമതി വ്യക്തമാക്കി.
ഇതിനിടെ എം.സി ജോസഫൈനെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ രംഗത്തെത്തി.

നിസഹായരും ഇരകളുമായ സ്ത്രീകളെ അതിക്രൂരമായി അവഹേളിക്കുന്ന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനെ മാറ്റിനിർത്തണമെന്ന് കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപെട്ടു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുധാകരൻ രംഗത്തുവന്നത്. ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തമായ പുനരന്വേഷണം ഉണ്ടാകണമെന്നും കെ.പി.സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു.എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും.

അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പൊലീസ് സ്റ്റേഷനിൽ പോകാനൊ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല. ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്.

സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.

സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് സുധാകരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.