തിരുവനന്തപുരം: കേരള ചരിത്രത്തിൽ ആദ്യമായി ദളിത് പശ്ചാത്തലത്തിൽ നിന്നെത്തി ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ മന്ത്രിയെന്ന വിശേഷണമാണ് കെ രാധാകൃഷ്ണന് പല മാധ്യമങ്ങളും നൽകുന്നത്. എന്നാൽ കേരളത്തിൽ ആദ്യമായി ദളിത് വിഭാഗത്തിൽ നിന്നെത്തി ദേവസ്വം മന്ത്രിയായ വ്യക്തി കെ രാധാകൃഷ്ണൻ അല്ല എന്നാണ് രാഷ്ട്രീയ ചരിത്ര ഗവേഷകർ പറയുന്നത്.

1977-78ൽ കെ കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കെകെ ബാലകൃഷ്ണൻ ഹരിജൻ ക്ഷേമത്തിന്റെയും ജലവിഭവ വകുപ്പിന്റെയും ചുമതലയോടൊപ്പം ദേവസ്വം വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു. പികെ വാസുദേവൻ നായർ മുഖ്യമന്ത്രിയായ തൊട്ടടുത്ത മന്ത്രിസഭയിൽ ദേവസ്വം വകുപ്പിന്റെ ചുമതല കോൺഗ്രസിന്റെ മുൻ നിര നേതാവായിരുന്ന ദാമോദരൻ കാളാശ്ശേരിക്കായിരുന്നു. ഇതെല്ലാം തമസ്‌കരിച്ച് കൊണ്ടാണ് സിപിഎം സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനലബ്ധി ആഘോഷിക്കുന്നതെന്നാണ് വിമർശനം. അതിനിടെ, മുൻ ദേവസ്വം മന്ത്രി കെ കെ ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് സിപിഐഎം എഡിറ്റ് ചെയ്തെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡോ. പി സരിൻ ആരോപിച്ചു.

ദളിതനായ ദേവസ്വം മന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിന്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകൾ രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നെന്ന് ഡോ. സരിൻ പറഞ്ഞു. ദേവസ്വംമന്ത്രിയായിരുന്നു എന്ന ഒരൊറ്റകാര്യം മാത്രമാണ് എഡിറ്റ് ചെയ്തത്. അൽപസമയത്തിന് ശേഷമാണ് കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയാകുമെന്ന പ്രഖ്യാപനം വരുന്നതും ആദ്യത്തെ ദളിത് ദേവസ്വം മന്ത്രിയെന്ന പ്രചാരണം കൊടുമ്പിരികൊള്ളുന്നത്. ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാൻ ചെയ്ത് സോഷ്യൽ മീഡിയ കാമ്പയിനുകൾ നടത്തുന്നത് സിപിഎമ്മിന്റെ സാധാരണ പ്രവർത്തകരാണ് എന്ന് വിശ്വസിക്കാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.

ഡോ.സരിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മന്ത്രിയാരായാലും പി.ആർ. നന്നായാൽ മതി!

മുൻകാല കോൺഗ്രസ്സ് നേതാവും, ദേവസ്വം മന്ത്രിയുമായിരുന്ന ശ്രീ കെ.കെ. ബാലകൃഷ്ണന്റെ പേരിലുള്ള വിക്കിപീഡിയ പേജ് ഇന്ന് രാവിലെ തിടുക്കത്തിൽ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു!
ദളിതനായ ദേവസ്വം മന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ അദ്ദേഹത്തിന്റെ പേജ് നിമിഷാ പ്രസാദ് എന്നും അസീദ് കരീം എന്നും പേരുള്ള രണ്ടു വിക്കിപ്പീഡിയ അക്കൗണ്ടുകൾ എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ഈ ആവശ്യത്തിനായി ഉണ്ടാക്കിയ രണ്ട് ഫേക്ക് അക്കൗണ്ടുകളാണിവ എന്നതും വ്യക്തം. അതല്ലാത്ത കുറച്ച് എഡിറ്റുകളും ഈ ദിവസം തിരക്കിട്ട് നടത്താൻ ശ്രമിച്ചിരിക്കുന്നു!

മാറ്റിയത് അദ്ദേഹം ദേവസ്വം മന്ത്രിയായിരുന്നു എന്ന ഒരൊറ്റ കാര്യം മാത്രം! അൽപസമയത്തിന് ശേഷം ചേലക്കര MLA ശ്രീ കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയാവും എന്ന പ്രഖ്യാപനം വരുന്നു. സോഷ്യൽ മീഡിയ മുഴുവൻ അദ്ദേഹം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദളിത് മന്ത്രി എന്ന നിലയിലുള്ള പ്രചാരണം കൊടുമ്പിരി കൊള്ളുന്നു.

ശ്രീ കെ കെ ബാലകൃഷ്ണനും മുന്നേ തൃത്താല MLA കൂടെയായിരുന്ന കോൺഗ്രസ്സ് നേതാവ് വെള്ള ഈച്ചരൻ ആയിരുന്നു കേരളത്തിന്റെ ആദ്യ ദേവസ്വം മന്ത്രി എന്നത് വേറെ കാര്യം. അദ്ദേഹത്തിന് ഒരു വിക്കിപീഡിയ പേജ് പോലുമില്ലാത്തതുകൊണ്ട് അത് പോയി തിരുത്തിയിട്ടില്ല!
എന്തായാലും ശ്രീ കെ കെ ബാലാകൃഷ്ണന്റെ പേജ് പൂർവ്വസ്ഥിതിയിലേക്ക് ആക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും നമ്മൾ ചിന്തിക്കേണ്ടതുണ്ട്.

ചരിത്രം പോലും തിരുത്തിക്കുറിച്ചുകൊണ്ട് ഇങ്ങനെ പ്ലാൻ ചെയ്ത് സോഷ്യൽ മീഡിയ കാമ്പയിനുകൾ നടത്തുന്നത് സിപിഎമ്മിന്റെ സാധാരണ പ്രവർത്തകരാണ് എന്ന് വിശ്വസിക്കുക പ്രയാസം.ഇതിന് പിന്നിൽ വലിയൊരു ടീം പ്രവർത്തിക്കുന്നില്ല എന്ന് വിശ്വസിക്കുക പ്രയാസം. അവരാണ് ഇനിയങ്ങോട്ട് മലയാളി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നിശ്ചയിക്കാൻ പോകുന്നത് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല!
മുൻപ് റാംനാഥ് കോവിന്ദ് പ്രസിഡണ്ട് ആയപ്പോൾ ദളിതനായ ആദ്യത്തെ പ്രസിഡണ്ട് അദ്ദേഹമാണ് എന്ന രീതിയിൽ ആയിരുന്നു ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണം. സത്യത്തിൽ അത് കോൺഗ്രസ്സുകാരനായ ഡോ. കെ ആർ നാരായണൻ ആയിരുന്നു എന്നത് ഡിജിറ്റലായി മായ്ച്ചു കളയാൻ ഉള്ള വ്യഗ്രത. ചരിത്രത്തെ അപ്പാടെ തമസ്‌കരിച്ചു കൊണ്ട് പീ.ആർ കാമ്പയിനുകൾ മാത്രം വഴി ജനത്തെ കബളിപ്പിക്കുന്ന ഈ രാഷ്ട്രീയ അശ്ലീലം തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും നാം കണ്ടത്.

ജനവികാരത്തിന് ഒരു വിലയും കൽപ്പിക്കാതെ സത്യപ്രതിജ്ഞ ആർഭാടത്തോടെ നടത്തുന്നതും, മറ്റ് ഏകപക്ഷീയ തീരുമാനങ്ങളും കണ്ട് ഈ സർക്കാരിന് വോട്ട് ചെയ്ത നിഷ്പക്ഷ ജനങ്ങൾ ഇന്ന് അന്ധാളിപ്പിലാണ്. ഒന്നോർക്കുക, ഈ കാപട്യങ്ങളുടെ, കളവുകളുടെ ശില്പികലാണിന്ന് കേരളം ഭരിക്കുന്നത്.

ജാഗ്രത്തായതുകൊണ്ട് മാത്രം കാര്യമില്ല. കൊറോണയേക്കാൾ നമുക്കിടയിൽ അപകടം വിതയ്ക്കാൻ ശേഷിയുള്ളവരാണ് ഇക്കൂട്ടർ! ഇതെല്ലാം കയ്യോടെ പിടിച്ചാലും ന്യായീകരണം കൊണ്ട് വലിയ പട തന്നെയെത്തും എന്നറിയാം. ചിന്തിച്ചു വിലയിരുത്തുക!
വിവേകപൂർവ്വം,
ഡോ. പി. സരിൻ

അതേസമയം, സരിന്റെ വാദങ്ങൾ തെറ്റാണെന്ന് സമർത്ഥിക്കാൻ സിപിഎം അനുകൂല പ്രൊഫൈലുകൾ കമന്റ് ബോക്‌സിൽ മറുപടിയുമായി എത്തുന്നുണ്ട്. വിക്കിപീഡിയ ആർക്കും എഡിറ്റ് ചെയ്യാമെന്നും നിയമസഭാ വെബ്‌സൈറ്റിൽ കെ.കെ.ബാലകൃഷ്ണൻ ക്യത്യമായി വിവരം കൊടുത്തിട്ടുണ്ട് എന്നാണ് ഇവരുടെ വാദം.

കെ.കെ.ബാലകൃഷ്ണൻ മന്ത്രിയായിരുന്ന കാലത്ത് ഹരിജനക്ഷേമം മുഖ്യവകുപ്പും, ദേവസ്വം ഉപവകുപ്പും ആയിരുന്നെന്നും വാദമുണ്ട്.