തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി വിലയിരുത്തി. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെന്നാണ് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. 41 സീറ്റിലാണ് യുഡിഎഫിന് മുൻതൂക്കം ഉള്ളത്. ഒരു സീറ്റിൽ ബിജെപിക്കും മുൻതൂക്കം ഉണ്ട്. നാളെ ആരംഭിക്കുന്ന സംസ്ഥാനസമിതിയിൽ വിശദ ചർച്ച നടക്കും

കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകൾ പറയുന്നു. ബിജെപിക്ക് വലിയതോതിൽ വോട്ടുകിട്ടിയെന്ന വാദം സിപിഎം തള്ളുകയാണ്. വോട്ട് കണക്കിന്റെ സമഗ്ര വിലയിരുത്തലിനൊപ്പം പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടിയും വിശദമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം. വർക്കല, ആറ്റിങ്ങൽ, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപി മുന്നേറ്റത്തെപ്പറ്റി പരിശോധിക്കും.

കഴിഞ്ഞ തവണ അധികാരത്തിലേറിയ തദ്ദേശ സ്ഥാപനങ്ങൾ ഇത്തവണ എങ്ങനെ നഷ്ടമായി എന്നും പരിശോധിക്കും. സംസ്ഥാന സമിതിയിൽ ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് വിലയിരുത്തുന്നതോടെ ഇക്കാര്യത്തിൽ രൂപമാകും,

ഇടതിന് ഭരണതുടർച്ചാ പ്രതീക്ഷ

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ തദ്ദേശത്തിലെ വൻ വിജയം ഇടതുമുന്നണിക്ക് നൽകുന്നത് ഭരണത്തുടർച്ചാ പ്രതീക്ഷയാണ്. കൃത്യമായ രാഷ്ട്രീയ വോട്ടുകൾ എന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാപഞ്ചായത്താണ് ട്രൻഡ് സെറ്ററായി എടുക്കാറുള്ളത്. ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ വൻ കുതിപ്പിന്റെ അടിസ്ഥാനത്തിൽ 110 നിയമസഭാ സീറ്റുകളിൽവരെ എൽഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. മഞ്ചേശ്വരം, കാസർകോട്, കഴക്കുട്ടും, വട്ടിയൂർക്കാവ്, തിരുവനനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതാണ്. ഇതിൽ മഞ്ചേശ്വരത്തും പാലക്കാട്ടും വോട്ടു വ്യത്യാസം തീരെ കുറവാണ്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് യുഡിഎഫിന് 123 നിയമസഭാ മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ടായിരുന്നിടത്താണ് 2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 38 ലേക്ക് ചുരുങ്ങിയത്. എൽഡിഎഫാകട്ടെ 16 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വലിയ മുന്നേറ്റമാണ് നേടിയത്.കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

2016 ൽ 91 നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിപക്ഷത്തിൽ നിന്നാണ് എൽഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫാകട്ടെ 47 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 41 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി.എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേൺ ആയതുകൊണ്ട് ഇതുവെച്ച് പ്രവചനം നടത്താൻ ആവില്ലെന്നും നിയസസഭ തങ്ങൾ പിടിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. 91ൽ 14ൽ 13 ജില്ലാകൗൺസിലുകളിലും വിജയിച്ച് നായനാർ സർക്കാർ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോൾ, യുഡിഎഫ് വിജയിച്ചതാണ് അവർ ഈ കണക്കുകൾക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.