കണ്ണൂർ‌: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ തൃശൂർ എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ബിനീഷിന്റെ സാമൂ​ഹിക പ്രതിബന്ധതയും സഹജീവി സ്നേഹവുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൺമുന്നിൽ നടന്ന അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചാണ് ഈ പൊലീസുകാരൻ മാതൃകയായത്.

തലേദിവസത്തെ ദീർഘയാത്ര കഴിഞ്ഞെത്തിയ ഷീണം കാരണം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് കണ്മുന്നിൽ ഒരു കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞത്. അപകടം കണ്ടവരെല്ലാം നോക്കി നിൽക്കേ ബിനീഷ് മറ്റൊന്നും ആലോചിക്കാതെ ഓടിച്ചെന്ന് കാറിന്റെ ഡോർ തുറന്നു നോക്കിയപ്പോൾ ആറു മാസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടത്. കുഞ്ഞിനൊപ്പം രക്തം വാർന്നൊലിച്ചു കൂടെ മാതാപിതാക്കളും ഉണ്ടായിരുന്നു.

ആ കൈകുഞ്ഞിനെ എടുത്തു തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അതുവഴി എത്തിയ ജീപ്പ് കൈ കാണിച്ചുനിർത്തി നാട്ടുകാരുടെ സഹായത്തോടെ മാതാപിതാക്കളെയും കുഞ്ഞിനേയും ജീപ്പിൽ കയറ്റി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിച്ച ശേഷം അവർക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വളരെ സന്തോഷത്തോടെ ബിനീഷ് തന്റെ പോളിങ് ബൂത്തിൽ ഡ്യൂട്ടിക്കായി പോയത്.