തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പ്രഭാത സവാരിക്കിറങ്ങിയവരെ മർദ്ദിച്ച് പണം കവർച്ച ചെയ്ത കേസിലെ നാലു പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ഡിസംബർ 12ന് ഹാജരാക്കാൻ ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

കവർച്ചാ കേസിൽ ഒന്നു മുതൽ നാലു വരെ പ്രതികളായ പരുത്തുക്കുഴി പുതുവൽ പുത്തൻവീട്ടിൽ (റ്റി.സി.43/205) സുജേഷ് (18) , വള്ളക്കടവ് നെടുംമുടുമ്പിൽ വീട്ടിൽ വിനീത് (20) , അരുവിക്കര ഇരുമ്പയിൽ ആര്യ ഭവനിൽ ആനന്ദ് കുമാർ (20) , മുട്ടത്തറ ഗംഗാ നഗറിൽ റ്റി.സി.43/467 ൽ കുട്ടൻ എന്ന രാഹുൽ (19) എന്നിവരെ ഹാജരാക്കാനാണ് കോടതി ഉത്തരവ്.

2017 മെയ് 26 ന് രാവിലെ അഞ്ച് മണിക്കാണ് പ്രതികൾ പ്രഭാതസവാരി നടത്തിയവരെ മർദിച്ച് പണവും മൊബൈലും കവർന്നത്. പത്മ വിലാസം റോഡിന് സമീപവും പടിഞ്ഞാറേക്കോട്ടയിലും യാത്രക്കാരെ കവർച്ച ചെയ്തു. അട്ടക്കുളങ്ങരയിൽ തമിഴ്‌നാട്ടുകാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിക്കാൻ ശ്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യങ്ങൾ കാണിച്ച് നഗ്‌നതാപ്രദർശനം നടത്തുകയും ചെയ്തായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

2017 ജൂൺ 7 നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സമീപത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. 2017 നവംബർ 15 ൽ ആണ് ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. റിമാന്റിൽ ജയിലിൽ കഴിയവെ ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കോടതി അറസ്റ്റു വാറണ്ടുത്തരവിട്ടതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ പ്രതികൾ ജാമ്യം പുതുക്കുകയായിരുന്നു.