കണ്ണൂർ: കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി പിടിയിൽ. തൊട്ടിൽപാലം സ്വദേശി റോജസാണ് (ജിസ്‌മോൻ - 33) ആണ് അറസ്റ്റിലായത്. ഈ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ വിശാഖപട്ടണത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൂട്ട മാനഭംഗം, വധശ്രമം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. പേരാവൂർ ഡിവൈഎസ്‌പി ടി.പി. ജേക്കബ്, എസ്‌ഐ ഇ.കെ.രമേശൻ, എഎസ്‌ഐ കെ.ശിവദാസൻ, സിപിഒമാരായ കെ. മഹേഷ്, പി. രജീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

അഞ്ച് ദിവസം വിശാഖപട്ടണത്ത് തിരച്ചിൽ നടത്തിയാണ് റോജസിനെ പിടികൂടിയത്. അവിടെ 75 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഉൾപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ആന്ധ്രാ പ്രദേശ് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെയായിരുന്നു തിരച്ചിൽ.

കൊട്ടിയൂരിൽ റിസോർട്ട് ഉടമയെ കെട്ടിയിട്ട് ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതിയാണ് റോജസ്. സമാനമായി കാസർക്കോടും ഒരു കേസിൽ പ്രതിയാണ്.

നാലുപ്രതികളുള്ള കേസിലെ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.ഒരാൾ കൂടി പിടിയിലാവാനുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.കൊട്ടിയൂർ മേമലയിലെ ദമ്പതിമാരെ അക്രമിച്ച സംഘം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്.