സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണത്തിലെ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുരസ്കാരം ജേതാക്കൾക്ക് നേരിട്ട് കൈമാറാത്തതിന്റെ പേരിലാണ് പ്രതിഷേധം പുകയുന്നത്. പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി മേശപ്പുറത്ത് വച്ച് ജേതാക്കൾ എടുത്തുകൊണ്ടുപോകേണ്ടി വന്നത് രാജഭരണകാലത്ത് പോലും നടക്കാത്തതാണെന്ന് നിർമ്മാതാവ് സുരേഷ് കുമാർ അഭിപ്രായപ്പെട്ടിരുന്നു. അതിന് പിന്നാലെ സംവിധായകരായ ഡോ. ബിജുവും ആർ.ശരത്തും രം​ഗത്തെത്തി.

അവാർഡ് വിതരണ ചടങ്ങ് എന്നതൊക്കെ പരിഷ്‌കരിക്കപ്പെട്ടു . ഇപ്പോൾ അവാർഡ് വേണമെങ്കിൽ മേശപ്പുറത്തു നിന്നും സ്വന്തമായി എടുത്ത ശേഷം തൊഴുതു കൊണ്ടു പോകണം എന്നായി മാറിയെന്ന് ഡോ.ബിജു പരിഹാസരൂപേണ കുറിച്ചു. ഒരു അഭിനന്ദന കുറിപ്പോടെ തപാൽ വഴി വീട്ടിൽ എത്തിച്ചു കൊടുത്തിരുന്നെങ്കിൽ അൽപ്പം കൂടി വില ഉണ്ടായിരുന്നേനെയെന്നും സംവിധായകൻ ഡോ.ബിജു.

ചലച്ചിത്രഅക്കാഡമിയിലെ ആസ്ഥാനവിദ്വാന്മാർക്കു മിണ്ടാട്ടമില്ലേയെന്നായിരുന്നു സംവിധായകൻ ആർ.ശരത് പ്രതികരിച്ചത്. അവിടെ സ്ഥാനമാനങ്ങൾ ഇരന്നു വാങ്ങിയാൽ ഇങ്ങനെയൊക്ക ചെയ്ത് നിൽക്കേണ്ടിവരുമെന്നും സംവിധായകൻ ശരത് ഡോ.ബിജുവിന്റെ കുറിപ്പിന് മറുപടിയായി എഴുതുന്നു.

ഡോ.ബിജുവിന്റെ പ്രതികരണം

അവാർഡ് വിതരണ ചടങ്ങ് എന്നതൊക്കെ പരിഷ്‌കരിക്കപ്പെട്ടു . ഇപ്പോൾ അവാർഡ് വേണമെങ്കിൽ മേശപ്പുറത്തു നിന്നും സ്വന്തമായി എടുത്ത ശേഷം തൊഴുതു കൊണ്ടു പോകണം എന്നായി മാറി. ഗ്ലൗസ് ഉപയോഗിക്കുക, പകരം മറ്റാരെങ്കിലും കൊടുക്കുക എന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാത്തത് എന്ത് എന്ന് ആരും ചോദിച്ചു കണ്ടില്ല. ഒരു അഭിനന്ദന കുറിപ്പോടെ തപാൽ വഴി വീട്ടിൽ എത്തിച്ചു കൊടുത്തിരുന്നെങ്കിൽ അൽപ്പം കൂടി വില ഉണ്ടായിരുന്നേനെ.. ഇതിപ്പോൾ ക്ഷണിക്കപ്പെട്ടു ചെന്ന ശേഷം മേശപ്പുറത്തു നിന്നും അവാർഡ് പെറുക്കി എടുത്തു കൊണ്ട് പോകേണ്ടി വന്ന അവസ്ഥ .....ഇതിപ്പോ ഇവിടെ ആയി പോയി വേറെ വല്ലയിടത്തും ആയിരുന്നെങ്കിൽ പ്രതിഷേധിച്ചും ബഹിഷ്‌കരിച്ചും നമ്മൾ അർമാദിച്ചേനെ ...

ആർ. ശരതിന്റെ പ്രതികരണം

ചലച്ചിത്രഅക്കാഡമിയിലെ ആസ്ഥാനവിദ്വാന്മാർക്കു മിണ്ടാട്ടമില്ലേ . അവിടെ സ്ഥാനമാനങ്ങൾ ഇരന്നു വാങ്ങിയാൽ ഇങ്ങനെയൊക്ക ചെയ്ത് നിൽക്കേണ്ടിവരും .

ജി.സുരേഷ് കുമാർ പ്രതികരിച്ചത്

മുഖ്യമന്ത്രിക്ക് കഴിയില്ലായിരുന്നെങ്കിൽ മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു, രാജഭരണ കാലത്തു പോലും നടക്കാത്ത രീതിയാണിത്. അവാർഡുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതായിരുന്നു ഇതിലും ഭേദം. സർക്കാർ ക്ഷണം സ്വീകരിച്ച്, മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടിയിരുന്നില്ല. 2018ലെ ദേശീയ ചലച്ചിത്ര അവാർഡ് 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചത് കേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതും കഷ്ടമാണ്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായി. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനു വേണ്ടി മേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയത്'. സുരേഷ്കുമാർ പറയുന്നു.