ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ സി ആർ പി എഫ് ക്യാമ്പിൽ ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. നാല് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം.

പുലർച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജൻ എന്ന ജവാൻ സഹസൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സിആർപിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും നാല് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ രണ്ട് സിആർപിഎഫ് ജവാന്മാരെ വിദഗ്ധചികിത്സയ്ക്കായി വിമാനമാർഗം റായ്പുരിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.

എന്തിനാണ് സൈനികൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സിആർപിഎഫ് ഉത്തരവിട്ടിട്ടുണ്ട്.