ഹവാന: മരണശേഷവും ഫുട്ബോൾ ഇതിഹാസം ഡിഗോ മറഡോണയെ വിടാതെ പിന്തുടർന്ന് ലൈംഗികാരോപണം. ഗുരുതര ലൈംഗികാരോപണവുമായി ക്യൂബൻ വനിതയാണ് രംഗത്ത് വന്നത്.മേവിസ് അൽവരാസ് എന്ന 37 കാരിയാണ് മാറഡോണയ്ക്കെതിരേ ആരോപണമുയർത്തിയത്.മാറഡോണ മരിച്ച് ഒരു വർഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി അൽവരാസ് രംഗത്തെത്തിയത്.

വർഷങ്ങൾക്ക് മുൻപ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അൽവരാസ് വെളിപ്പെടുത്തി. അന്ന് വെറും 16 വയസ്സുമാത്രമായിരുന്നു പ്രായമെന്നും തന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചുവെന്നും വനിതാതാരം കൂട്ടിച്ചേർത്തു.

2001 ലാണ് സംഭവം. അന്ന് മാറഡോണയ്ക്ക് 40 വയസ്സും അൽവരാസിന് 16 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കിൽ വച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അൽവരാസ് വ്യക്തമാക്കി. ' മാറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതൽ പറയാൻ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചു. ആ ഞെട്ടൽ മാറാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു'- അൽവരാസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ മാറഡോണ 2020 നവംബർ 25 ന് ലോകത്തോട് വിടപറഞ്ഞിരുന്നു.