ലണ്ടൻ: പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നത് മലയാളികൾ ഏറെ ആഘോഷിച്ച, ഇപ്പോഴും ആഘോഷിക്കുന്ന ഡയലോഗാണ്. ഇപ്പോഴിതാ വരുന്നു പുതിയ നിർദ്ദേശം, കറി എന്ന വാക്ക് മിണ്ടിപ്പോകരുത് എന്ന്. ഇന്ത്യൻ വിഭവങ്ങളെ സൂചിപ്പിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ കറി എന്ന വാക്ക് ഉപയോഗിക്കരുത് എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യൻ-അമേരിക്കൻ ബ്ലോഗറായ ചഹേതി ബൻസാൽ ആണ്.

ഗൃഹപാചകങ്ങളുമായി ബന്ധപ്പെട്ട തന്റെ ബ്ലോഗിൽ വീഡിയോയിലൂടെ ഒരു പാചക കുറിപ്പ് വിശദീകരിക്കുന്നതിനിടയിലാണ് ഇവർ ഇക്കാര്യം ആവശ്യപ്പെടുന്നത്. ബസ്സ്ഫീഡ് ടേസ്റ്റി ഈ വീഡിയോ ഷെയർ ചെയതതിൽ പിന്നെ 36 ലക്ഷം പേരാണ് ഇത് കണ്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലേയും വ്യത്യസ്തങ്ങളായ ഭക്ഷണ വിഭവങ്ങൾക്ക്, അവയുടെ വിശിഷ്ട ഇല്ലാതെയാക്കി പൊതുവായി പരാമർശിക്കുവാനാണ് കറി എന്ന വാക്ക് ഉപയോഗിക്കുന്നത് എന്ന് ആരോപിക്കുന്ന ഈ 27 കാരി, എല്ലാ വിഭവങ്ങളെ കുറിച്ചും താൻ പറയുന്നില്ലെന്നും ഇന്ത്യൻ വിഭവങ്ങളെ കു്യൂറിച്ചു മാത്രമാണ് കറി എന്ന് പരാമർശിക്കരുത് എന്ന് താൻ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

കാലിഫോർണിയയിൽ താമസിക്കുന്ന ഈ ഇന്ത്യൻ വംശജയുടെ പാചക ബ്ലോഗുകൾ ഏറെ ജനപ്രിയങ്ങളാണ്. ഇന്ത്യൻ വിഭവങ്ങളിൽ ശ്രദ്ധയൂന്നുന്ന ഇവർ പറയുന്നത് ഇന്ത്യയിൽ ഓരോ 100 കിലോമീറ്ററിലും വിഭവങ്ങൾ മാറിമാറി വരുന്നു എന്നാണ്. അവയുടെ വക്തിത്വ സവിശേഷതകളെ ഇടിച്ചുതാഴ്‌ത്തുന്നതാണ് എല്ലാത്തിനും കറി എന്ന പേരുനല്കി ഒരു കൂടക്കീഴിൽ കൊണ്ടുവരാനുള്ള പ്രവണത എന്നും അവർ പറയുന്നു. ഇന്ത്യൻ വിഭവങ്ങളുടെ യഥാർത്ഥ പേരുകൾ പഠിക്കാൻ ശ്രമിക്കാഞ്ഞ ബ്രിട്ടീഷുകാർ അവയ്ക്കെല്ലാം കൂടി പൊതുവായ ഒരു പേര്നൽകുകയായിരുന്നു എന്നും ചഹേതി ബൻസാൽ പറയുന്നു. നമ്മൾ ഇന്ത്യാക്കാരും അത് പിന്തുടരുവാൻ തുടങ്ങി.

കറി എന്ന വാക്ക് പൂർണ്ണമായും നീക്കം ചെയ്യണമെന്നല്ല ആവശ്യപ്പെടുന്നതെന്നും അതിന്റെ യഥാർത്ഥ അർത്ഥം അറിയാത്തവർ അത് ഉപയോഗിക്കുന്നത് നിർത്തണമെന്നാണെന്ന് അവർ പറയുന്നു. തങ്ങളുടെ പരമ്പരാഗത ഭക്ഷണപദാർത്ഥങ്ങൾ ഉരുത്തിരിഞ്ഞുവന്നത് നൂറ്റാണ്ടുകളിലൂടെയാണ്. അവയുടെ മഹത്വം മനസ്സിലാക്കാൻ കഴിയാതെ പോയ ബ്രിട്ടീഷുകാർ പൊതുവായ ഒരു പേരു നൽകി, അതീവ സങ്കീർണ്ണമായ പാചകരീതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന സ്വാദിഷ്ഠവും രുചികരവുമായ ഭക്ഷണപദാർത്ഥങ്ങൾക്ക് പൊതുവായ ഒരു പേരുനൽകി ലളിതവത്ക്കരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയെപ്പോലെ ഇത്രയധികം വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങളും പാചകരീതികളും ലോകത്തെ മറ്റൊരു രാജ്യത്തും ഇല്ല എന്നാണ് ബൻസാൽ പറയുന്നത്. കേവലം ഒരേയൊരു പേരിട്ട് ഈ വൈവിധ്യത്തെ ഇല്ലാതെയാക്കരുത് എന്നും അവർ ആവശ്യപ്പെടുന്നു. കറി എന്ന വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് പല കഥകളും നിലവിലുണ്ട്. അർദ്ധദ്രാവകരൂപത്തിലുള്ള വിഭവങ്ങളെ സൂചിപ്പിക്കാൻ തമിഴ് ഭാഷയിൽ ഉപയോഗിച്ചു വന്നിരുന്ന കാരി എന്ന വാക്ക് ഇംഗ്ലീഷുകാർ തെറ്റായി ഉച്ഛരിച്ചാണ് കറി എന്ന പദം ഉണ്ടായതെന്നാണ് ഇതിൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന കഥ. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തെക്ക് കിഴക്കൻ ഏഷ്യയിൽ തമിഴ് വംശജരുമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാര ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് ഈ വാക്ക് ഉപയോഗത്തിൽ വന്നതെന്നത് ഒരു ചരിത്ര സത്യമാണ്.