ആലുവ: ആലുവ നഗരത്തിൽ വാഹന പരിശോധനക്കിടെ വൻ കഞ്ചാവ് വേട്ട. 35 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും നടത്തിയ വാഹന പരിശോധനയിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു.

പ്രതികളായ കോഴിക്കോട് സ്വദേശി ഹക്കിം, പട്ടാമ്ബി സ്വദേശികളായ അഹമ്മദ് കബീർ, ജാഫർ എന്നിവരെ അറസ്റ്റ് ചെയ്തു. ലോറി ഉടമയായ ചേലക്കുളം സ്വദേശി ഷമീർ ലോറിയിലെ ജീവനക്കാരായ പ്രതികൾക്ക് കഞ്ചാവ് വാങ്ങാൻ ഒന്നേകാൽ ലക്ഷം രൂപ നൽകിയത്. ഈ തുക കൊണ്ട് ആന്ധ്രപ്രദേശിലെ രാജമുദ്രി എന്ന സ്ഥലത്ത് നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് 10 ലക്ഷം രൂപക്ക് വിൽക്കാൻ കൊണ്ടു വന്നതാണ്. രണ്ട് കിലോ വീതമുള്ള പൊതികളിലാക്കി ലോറിയുടെ കാബിനിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

റെയ്ഡിൽ പ്രിവന്റീവ് ഓഫിസർമാരായ സി.ബി. രഞ്ചു, കെ. എച്ച്. അനിൽ കുമാർ, പി. കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർ മാരായ എം.എം. അരുൺകുമാർ, പി. എസ്. ബസന്ത്കുമാർ, അനൂപ് പി.ജി, അഖിൽ, സജോ വർഗീസ് എന്നിവർ പങ്കെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമീഷണർ അശോക് കുമാറിന്റെയും എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമീഷണർ ശശികുമാറിന്റെയും നിർദേശാനുസരണമാണ് വാഹനപരിശോധന നടത്തിയത്.