കൊച്ചി: രാജ്യാന്തര കൊച്ചി റീജിയണൽ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ റിമ കല്ലിങ്കലിനെതിരേ സൈബർ അധിക്ഷേപം. വേദിയിൽ മിനി സ്‌കർട്ട് ധരിച്ചാണ് താരം എത്തിയിരുന്നത്. അതിന്റെ ദൃശ്യങ്ങൾ വിവിധ യൂട്യൂബ് ചാനലുകളിൽ പോസ്റ്റ് ചെയ്തപ്പോഴാണ് റിമയ്ക്ക് നേരേ ആക്രമണം നടന്നത്. റിമ തുറന്നു പറഞ്ഞത് അവരുടെ മലയാള സിനിമയിലെ പോരായ്മകളെ കുറിച്ചാണ്. അതേക്കുറിച്ച് ശ്രദ്ധിക്കാതെയാണ് ചിലർ അവർക്കെതിരെ സൈബർ അധിക്ഷേപവുമായി രംഗത്തുവന്നത്.

സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? മാന്യമായി വസ്ത്രം ധരിച്ചുകൂടെ.. തുടങ്ങിയ സദാചാര കമന്റുകളായിരുന്നു ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരിൽ റിമ സൈബറിടത്തിൽ വിമർശനം നേരിടുന്നത്. ഇത്തരം വിഷയങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും ഒരു സ്ത്രയെന്ന നിലയിൽ തനിക്ക് ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യുമെന്നുമായിരുന്നു റിമ പറഞ്ഞത്.

ചർച്ചയിൽ വളരെ പ്രസക്തമായ കാര്യങ്ങളാണ് റിമ സംസാരിച്ചത്. സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എന്തെങ്കിലും രീതിയിലുള്ള മോശം അനുഭവമുണ്ടായാൽ അതുപറയാൻ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ലെന്നത് അവിശ്വസനീയമാണെന്ന് റിമ പറഞ്ഞു.

'ഇന്റേണൽ കമ്മിറ്റി എന്ന ആശയം ചർച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയിൽ ഞങ്ങൾ ഒരു ഐ.സി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാൾ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങൾ നന്നായി അറിയുന്നയാളായിരിക്കണം, മുതിർന്ന ഒരാളായിരിക്കണം.

നമ്മൾ ഒരു തൊഴിലിടം ഒരുമിച്ച് കൊണ്ടുവരുമ്പോൾ, ഒരുപാട് പേരെ ഒരു സിനിമാ നിർമ്മാണ ഇടത്തിലേക്ക് കൊണ്ടുവരുമ്പോൾ അവിടം കളങ്കരഹിതമാവണം എന്ന മാനസികാവസ്ഥ മാത്രമേ ഇതിനാവശ്യമുള്ളൂ. ലൈംഗിക അതിക്രമം എന്നതിൽ മാത്രം അത് ഒതുക്കിനിർത്താൻ ഞാനാഗ്രഹിക്കുന്നില്ല.' റിമ പറഞ്ഞു.