തിരുവനന്തപുരം: വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓദ്യോഗിക സംവിധാനം പൂർണ്ണമായി ദുരുപയോഗപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ മതിൽ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലുണ്ടാകാത്ത വിധം സർക്കാർ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മതിലിൽ ആളെക്കൂട്ടാൻ സിപിഎം കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്.

എന്നിട്ടും പ്രചരിപ്പിച്ചത് പോലെ ആളെക്കൂട്ടാൻ കഴിഞ്ഞില്ല. നഗരപ്രദേശങ്ങളിൽ മതിലന് വാഹനങ്ങളിൽ ആളെ എത്തിച്ചു എങ്കിലും ഗ്രാമപ്രദേശങ്ങളിൽ പലേടത്തും ആളെ കിട്ടാതെ മതിൽ പൊളിയുകയാണുണ്ടായത്.

മതിലിൽ പങ്കെടുത്തില്ലെങ്കിൽ സ്ഥലം മാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സർക്കാർ ജീവനക്കാർക്ക് നേരെ വ്യാപകമായി ഭീഷണിയുണ്ടായി. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വർക്കർമാരെയും എല്ലാ മര്യാദകളും ലംഘിച്ചാണ് ഭീഷണിപ്പെടുത്തിയത്. സർക്കാർ ഓഫീസുകൾ ഉച്ചതിരിഞ്ഞ് അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകുയും ചെയ്തു.

സർക്കാർ വാഹനങ്ങളെല്ലാം മതിലന് വേണ്ടി ഉപയോഗപ്പെടുത്തി. ഓദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു അവസരം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം ചെന്നിത്തലയുടെ പ്രസ്താവനയെ കളിയാക്കി സോഷ്യൽ മീഡിയയും രംഗത്തെത്തിയുണ്ട് ലക്ഷങ്ങൾ പങ്കെടുത്ത മതിൽ പൊളിഞ്ഞു എന്നു പറയുന്നതിലുള്ള യുക്തി എന്തെന്ന് മനസിലാവുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.