കണ്ണൂർ: നാൾക്കുനാൾ പെട്രോൾ വില വർധിപ്പിക്കുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി 16 വയസുകാരൻ. സ്‌കൂട്ടറിന്റെ മാതൃകയിൽ സൈക്കിൾ നിർമ്മിച്ച് അത് ജില്ലാ ആസ്ഥാനമായ കണ്ണൂർ കലക്ടറേറ്റ് വരെ ഓടിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥി ഫാരീസ് പ്രതിഷേധം അറിയിച്ചത് പുളിങ്ങോത്തെ മുനീർ-സുലേഖ ദമ്പതികളുടെ മകനാണ് ഫാരിസ്.

തന്റെ സൈക്കിൾ സ്‌കൂട്ടറിന്റെ മാതൃകയിൽ നിർമ്മിച്ചാണ് റോഡിലിറക്കിയത്. ഓരോ ദിവസവും ഇന്ധനവില വർധിപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതീകാത്മകമായി പ്രതിഷേധിച്ചാണ് താൻ ഇത്തരമൊരു സ്‌കൂട്ടർ നിർമ്മിച്ചതെന്ന് ഫാരിസ് പറയുന്നു. പഴയ സ്‌കൂട്ടർ വില കൊടുത്തു വാങ്ങിയാണ് സൈക്കളിന്റെ മുൻഭാഗം നിർമ്മിച്ചത്.

വെൽഡിങ് ഒഴികെ എല്ലാ പണികളും ഒറ്റയ്ക്കാണ് ഫാരിസ് ചെയ്തത്.ഇതിന് ആറായിരം രൂപയും ചെലവായി.വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടിയെന്നും ഇതിന് തന്നാലാവുന്ന പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും ഫാരീസ് പറഞ്ഞു. ചെറുപുഴയിൽ നിന്നുമാണ് പ്രതിഷേധ യാത്ര ആരംഭിച്ചത്. ഫാരീസിന്റെ യാത്ര സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് മോട്ടോർ തൊഴിലാളികളും വിവിധ സംഘടനകളും വഴി നീളെ സ്വീകരണമൊരുക്കിയിരുന്നു.