തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലുമായി വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്ക് അറബിക്കടലിൽ കഴിഞ്ഞദിവസം രൂപമെടുത്ത ന്യൂനമർദ്ദം നിലകൊള്ളുകയാണ്.

തെക്ക്കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലുമായി ചക്രവാത ചുഴി (cyclonic circulation) സമുദ്ര നിരപ്പിൽ നിന്നും 4.5 കിലോമീറ്റർ വരെ ഉയരത്തിൽ നിലകൊള്ളുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ പ്രഭാവത്തിൽ അടുത്ത 24 മണിക്കൂറിൽ തെക്ക്കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലുമായി ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ആ ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തെക്ക്കിഴക്ക് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഏപ്രിൽ ഒന്നുവരെയുള്ള ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.