മാണ്ഡ്യ: തോളിൽ കൈവയ്ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ. മാണ്ഡ്യയിൽ വച്ച് ഒരു പാർട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയിൽ വച്ചാണ് സംഭവം.

പ്രവർത്തകർക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവർത്തകൻ ശിവകുമാറിന്റെ തോളിൽ കൈവച്ചു. ഇതോടെ കോപാകുലനായ ശിവകുമാർ പ്രവർത്തകന്റെ കരണത്തടിച്ചു. 'ഇതെന്ത് സ്വഭാവമാണ്? ഞാൻ സ്വാതന്ത്ര്യ തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?'

ഡി.കെ ശിവകുമാർ ചോദിച്ചു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വീഡിയോയിൽ ഡി കെ ശിവകുമാർ പാർട്ടി പ്രവർത്തകനെ മർദ്ദിക്കുന്നത് വ്യക്തമായി കാണുന്നുണ്ട്. ആശുപത്രിയിലുള്ള കോൺഗ്രസ് എംപിയെ സന്ദർശിക്കാൻ വെള്ളിയാഴ്ച മാണ്ഡ്യയിലെത്തിയതായിരുന്നു ഡി കെ ശിവകുമാർ.

നടന്നുപോവുന്നതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ശിവകുമാറിന്റെ തോളിൽ കൈവയ്ക്കാൻ ശ്രമിച്ചപ്പോൾ തന്നെ അദ്ദേഹം പിന്നിലേക്ക് തട്ടിമാറ്റി ഇടതുകൈ കൊണ്ട് കരണത്തടിക്കുകയായിരുന്നു

 

പൊതുജീവിതത്തിൽ യാതൊരു മര്യാദയുമില്ലാത്ത ഒരാളാണ് കർണാടകയിൽ കോൺഗ്രസിനെ നയിക്കുന്നതെന്ന് സംഭവത്തെ അപലപിച്ച് ബിജെപി വക്താവ് എസ്.പ്രകാശ് പറഞ്ഞു. സ്വന്തം പാർട്ടി പ്രവർത്തകരോടുള്ള മോശമായ പെരുമാറ്റ രീതി മാറ്റുന്നതിന് അദ്ദേഹം ഇനിയും തയ്യാറായിട്ടില്ലെന്ന് എസ്.പ്രകാശ് പറഞ്ഞു.

ഇത്തരത്തിലുള്ള വ്യക്തിയാണ് കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവർഷം മുമ്പും സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ ഡി കെ ശിവകുമാർ കൈ തട്ടി മാറ്റിയത് വിവാദമായിരുന്നു.