പട്ന: അദ്വാനിയുടെ രഥയാത്രയെ തടഞ്ഞ മണ്ണാണ് ബീഹാറിന്റെതെന്നും ബിജെപിയുമായി ഒരിക്കലും കൂട്ടുകൂടാത്ത പാർട്ടിയാണ് ആർ.ജെ.ഡിയെന്നതും ബിഹാറിൽ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷ നൽകുന്നതായി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ. ദേശാഭിമാനിക്ക് നൽകി അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അദ്വാനിയുടെ രഥയാത്ര തടഞ്ഞ മണ്ണാണ് ബീഹാറിന്റെത്. ബിജെപിയുമായി ഒരിക്കലും കൂട്ടുകൂടാത്ത ഒരു പാർട്ടികൂടിയാണ് ആർ.ജെ.ഡി. ഇതൊരു പ്രധാനപ്പെട്ട ഘടകമാണ്. വർഗീയ കക്ഷികളോട് സന്ധിയില്ലാത്ത മതനിരപേക്ഷ പാർട്ടിയായി തുടർന്നു പോകാൻ ആർ.ജെ.ഡിക്ക് കഴിഞ്ഞു. ബിജെപിയുടെ കുതിപ്പിന് ഒരിക്കൽ കൂടി ബീഹാർ തടയിടും,' രാജ പറഞ്ഞു.

നിലവിലെ ഭരണത്തിൽ ജനങ്ങൾ അസന്തുഷ്ടരാണെന്നും അതുകൊണ്ട് തന്നെ മഹാസഖ്യത്തെ ജനങ്ങൾ വളരെ ആവേശത്തോടെ ഏറ്റെടുത്ത് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യം ബദൽ സർക്കാർ രൂപീകരിക്കുമെന്നും മറുവശത്ത് ബിജെപിയും മോദിയും അസ്വസ്ഥരാണെന്നും രാജ കൂട്ടിച്ചേർത്തു.

'ജെ.ഡി.യുവിനെയും ബിജെപിയെയും ജനങ്ങൾ ഒരുപോലെ തള്ളി. ഭരണത്തിൽ മാറ്റമുണ്ടാകും. ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യം ബദൽ സർക്കാർ രൂപീകരിക്കും. ഈ ബദൽ വിശ്വാസ്യതയുള്ളതും ദൃഢവുമായിരിക്കും. മറുവശത്ത് മോദിയും സംഘവും അസ്വസ്ഥരാണ്. ഒരു ഭരണമാറ്റം അവരും മുന്നിൽ കാണുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകിരക്കുന്ന ആർ.ജെ.ഡിയുടെ കൂടെ ഇടതുപക്ഷം കൂടി മത്സരിക്കുന്നതോടെ കൂടുതൽ വിശ്വാസ്യത കൈവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.