ധർമശാല: ദലൈലാമ കോവിഡ് വാക്സിനേഷന് വിധേയനായി. ഹിമാചൽ പ്രദേശിലെ ധർമ്മശാല സോണൽ ആശുപത്രിയിൽ എത്തിയാണ് ഇന്ത്യയിൽ കഴിയുന്ന ടിബറ്റൻ ആത്മീയ നേതാവ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. അരമണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അദ്ദേഹത്തിന് വാക്സിന്‌ നൽകിയതിൽ ദലൈലാമയുടെ ഓഫീസ് നന്ദി അറിയിച്ചു. എല്ലാവരും വാക്സിനെടുക്കാൻ മുന്നോട്ട് വരണമെന്ന് ദലൈലാമ ആഹ്വാനം ചെയ്തു.

കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം രാജ്യത്ത് തുടരുകയാണ്. അറുപത് വയസിന് മുകളിൽ ഉള്ളവർക്കാണ് ഇപ്പോൾ വാക്സിൻ എടുക്കുന്നത്. ആരോഗ്യരംഗത്തുള്ളവർക്കായിരുന്നു ആദ്യം വാക്സിനേഷൻ എടുത്തത്. ആരോഗ്യപ്രശ്‍നമുള്ള 45 വയസിന് മുകളിന് ഉള്ളവർക്കും ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ ഈ ഘട്ടത്തിൽ വാക്സിനേഷൻ എടുക്കാവുന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്. നിലവിൽ രാജ്യത്ത് ഒന്നേകാൽ കോടിയാളുകൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ വാക്സിന്റെ ആദ്യ ഡോസ് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.