ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ടിങ്ങിനിടെ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ശ്മശാനത്തിൽ സംസ്‌കരിക്കും. പുലിറ്റ്സർ പുരസ്‌കാര ജേതാവായിരുന്ന സിദ്ദിഖി, വെള്ളിയാഴ്ചയാണ് താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂർത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തിൽ സംസ്‌കരിക്കാറ്. എന്നാൽ സിദ്ദിഖിക്കു വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.

റോയിട്ടേഴ്സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂർവവിദ്യാർത്ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേഹം ജാമിയ ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന സർവകലാശാല വൈസ് ചാൻസലർ അംഗീകരിക്കുകയായിരുന്നെന്ന് പി.ആർ.ഒ. അഹ്‌മദ് അസീം അറിയിച്ചു. ശനിയാഴ്ച വൈസ് ചാൻസലർ നജ്മ അഖ്തർ, സിദ്ദിഖിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു.

ജാമിയയുമായി ബന്ധമുള്ള കുടുംബമാണ് സിദ്ദിഖിയുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഖ്തർ സിദ്ദിഖി ജാമിയയിലെ മുൻപ്രൊഫസർ ആയിരുന്നു. ജാമിയയിൽനിന്നാണ് സിദ്ദിഖി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ജാമിയയിൽനിന്നു തന്നെ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തബിരുദവും കരസ്ഥമാക്കി.